ടി.വി, പത്രം, വീട്ടില്‍ നിന്നും ഭക്ഷണം: ജയിലില്‍ ലാലു വി.ഐ.പി

single-img
24 December 2017

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐപി പരിഗണനയെന്ന് ആരോപണം. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍.

ലാലുവിന് ദിവസവും പത്രവും ടെലിവിഷനും ലഭ്യമാകും. ഇതുകൂടാതെ കിടക്കയും കൊതുകുവലയും ജയിലിലുണ്ട്. 2014ല്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ലാലു പ്രസാദിന് പ്രത്യേക ഭക്ഷണ ക്രമങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റാഞ്ചി ബിര്‍സ മുണ്ട ജയിലില്‍ ലാലുവിന് വേണ്ടി വി.ഐ.പി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് മറ്റ് തടവുകാര്‍ക്ക് ലാലുവിനെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല. ലാലുവിന് മാത്രമാണ് ഇത്തരത്തില്‍ പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലാലുവുള്‍പ്പെടെ 15 പ്രതികള്‍ കുറ്റക്കാരാണെന്ന സിബിഐ കോടതി വിധി വരുന്നത്.

കുറ്റക്കാരാണെന്ന കണ്ടെത്തിയ കോടതി ഇന്നലെ തന്നെ പ്രതികളെ ബിര്‍സ മുണ്ട ജയിലിലേക്ക് മാറ്റിയിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ലാലു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.

1995 96 കാലയളവില്‍ വ്യജ ബില്ലുകള്‍ ഹാജരാക്കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി രൂപ പിന്‍വലിക്കപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സമയത്ത് ബിഹാറിന്റെ മുഖ്യമന്ത്രിധനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുകയായിരുന്നു ലാലു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണഫയലില്‍ നടപടി സ്വീകരിക്കുന്നതിന് ലാലു പ്രസാദ് മനപ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്.