മിഡില്‍ ഈസ്റ്റിനെ മൊത്തം ബാധിക്കുന്ന രീതിയിൽ സൗദി ഇറാൻ പോര് മുറുകുന്നു

single-img
23 December 2017

സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് യമനില്‍ നിന്നുള്ള ഹൂതികള്‍ മിസൈല്‍ തൊടുത്തതോടെ ഇറാനുമായുള്ള സൗദിയുടെ ബന്ധത്തിന് കൂടുതല്‍ വിള്ളലുകള്‍ വന്നതയാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഹൂത്തികള്‍ അയച്ച മിസൈലിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി അമേരിക്ക കൂടി  രംഗത്ത് എത്തിയോടെ പോര് മൂര്ധന്യാവസ്ഥയിലാണ്.  സൗദി പ്രതിരോധനിര തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങളില്‍നിന്ന് ഇറാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ്  യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി ആരോപിക്കുന്നത്.

നിക്കി ഹാലിയുടെ ആരോപണത്തിന് പിന്നാലെ ഇറാനെതിരെയുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെയുള്ള തെളിവുകള്‍ ശക്തമാണെന്നും ഇത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്നതല്ലെന്നുമാണ് അമേരിക്കന്‍ ആരോപണം.

ഹൂതി വിമതര്‍ക്ക് ആയുധങ്ങളടക്കമുള്ളവ എത്തിച്ചു നല്‍കുന്നത് ഇറാന്‍ സൈന്യമാണെന്നാണ് സൗദിയും   ആരോപിക്കുന്നത്. ഇതിനെതിരേ നേരത്തെ സൗദി ശബ്ദമുയര്‍ത്തിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളെയും രമ്യതയിലാക്കാനുള്ള ശ്രമങ്ങള്‍ ഏകദേശം അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ മിഡില്‍ ഈസ്റ്റിനെ മൊത്തം ബാധിക്കുമെന്നും യുദ്ധം പൊട്ടിപ്പുറപ്പെട്ട് ലോകം രണ്ട് ചേരിയിലാകുമെന്നുമാണ് വിദേശ മാധ്യമങ്ങള്‍ നിരത്തുന്നത്.

സൗദിയില്‍ ഇറാന്‍ നടത്തുന്ന നിഴല്‍ യുദ്ധമാണ് ഹൂതി റിബലുകളുടെ ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യമന്‍ മുന്‍ നേതാവ് അലി അബ്ദുള്ള സലേഹിന്റെ മരണത്തോടുകൂടിയാണ് ഇറാനും സൗദിയും തമ്മിലുള്ള പോര് മൂര്‍ച്ചിച്ചത്.

അതേസമയം, അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെ പാടേ നിഷേധിക്കുകയാണ് ഇറാനി ഭരണകൂടം. അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ യുഎസ് നടത്തുന്ന ജല്‍പ്പനങ്ങളെ ലോകം തള്ളുമെന്നായിരുന്നു ഇറാന്‍ പ്രതികരണം.

ജറുസലേമിന്റെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയുടെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യം ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ ക്ഷീണം മറികടക്കാനും ഇറാനെതിരെ അറബ് വികാരം ഉണര്‍ത്തിവിടാനുമാണ് അമേരിക്ക ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് യുഎന്നിനെ പിന്തിരിപ്പിക്കാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദ നടപടിയുമാണിത്.