നായക്ക് ചോറുവിളമ്പി പ്രതിഷേധം; യൂത്ത്ഫ്രണ്ട് കാട്ടിയത് ഊളത്തരമെന്ന് പി.സി.ജോര്‍ജ്…

single-img
23 December 2017

കേരളാ കോൺഗ്രസ് മഹാസമ്മേളനത്തിൽ 15,000 പേർ പങ്കെടുത്താൽ പട്ടിക്കിടുന്ന ചോറ് തിന്നും എന്ന പ്രസ്താവനയ്ക്കേതിരെ യൂത്ത് ഫ്രണ്ട് എം. പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജ്ജിന് വേണ്ടി നായക്ക് ചോറുവിളമ്പി പ്രതിഷേധിച്ചു.

തന്നെ അവഹേളിക്കാന്‍ ചില പിള്ളേരെ ഇറക്കിവിട്ടത് മാണി വിഭാഗത്തിന്റെ നിലവാരമില്ലായ്മയാണ്. യൂത്ത്ഫ്രണ്ട് കാട്ടിയ ഊളത്തരം മറുപടി അര്‍ഹിക്കുന്നില്ല. കെ.എം.മാണി പ്രതികരിക്കുകയാണെങ്കില്‍ താന്‍ മറുപടി പറയുമെന്ന് പ്രതിഷേധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

കോട്ടയം നഗരത്തിലായിരുന്നു യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി. കേരളാ കോണ്‍ഗ്രസ് സമ്മേളനത്തെ വെല്ലുവിളിച്ച ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച് കാണിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ ചെലവില്‍ പി.സി. ജോര്‍ജ്ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും ചോറുവിളമ്പല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പി.സി. ജോര്‍ജ്ജിന് ചോറ് നല്‍കുന്നു എന്ന ഫ്ളെക്സിന്റെ അകമ്പടിയോടെയായിരുന്നു നായക്ക് ചോറു നല്‍കി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.