കള്ളനെ പിടിക്കാൻ ‘നയൻ‌താര തന്നെ’ വേണ്ടിവന്നു

single-img
23 December 2017

ബീഹാറിലെ മധുബാല ദേവിയെന്ന സബ്ഇന്‍സ്‌പെക്ടറാണ് നടി നയന്‍താരയുടെ സൗന്ദര്യം കരുവാക്കി കള്ളനെ വീഴ്ത്തിയത്. നയന്‍താരയുടെ മുഖമുള്ള ഫോട്ടോ അയച്ചു കൊടുത്ത് പരിചയത്തിലായി ഒടുവില്‍ കള്ളനെ കുടുക്കുകയായിരുന്നു ഇവര്‍. പട്‌നയില്‍നിന്ന് 150കിലോമീറ്റര്‍ ദൂരെയുള്ള ദര്‍ഭംഗയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മധുബാല.

ബിജെപി നേതാവായ സഞ്ജയ് കുമാര്‍ മഹാതോയുടെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിക്കപ്പെട്ടപ്പോള്‍ നേതാവ് പൊലീസില്‍ പരാതിപ്പെട്ടു. മധുബാലയ്ക്ക് ആയിരുന്നു കേസ് അന്വേഷണത്തിന്റെ ചുമതല. തുടര്‍ന്ന് കോള്‍ ഡീറ്റയില്‍ റെക്കോഡ് പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. മോഷ്ടാവിനെ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ സമര്‍ഥമായി രക്ഷപ്പെട്ടു.

അതോടെയാണ് മധുബാല വ്യക്തിത്വം മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയായി പ്രണയം നടിച്ച് കള്ളനെ വിളിക്കുന്നത്. ആദ്യം ഒഴിഞ്ഞുമാറിയ മോഷ്ടാവ് ക്രമേണ മധുബാലയുടെ കുരുക്കില്‍ വീണു. തുടര്‍ന്ന് മധുബാലയോട് അവരുടെ ഒരു ചിത്രം അയച്ചുകൊടുക്കാന്‍ മൊഹമ്മദ് ആവശ്യപ്പെട്ടു. അങ്ങിനെയാണ് നടി നയന്‍താരയുടെ ചിത്രം അവര്‍ വാട്ട്‌സാപ്പിന്റെ പ്രൊഫൈല്‍ ചിത്രമാക്കുന്നത്. നയന്‍താരയുടെ ചിത്രം കണ്ടതോടെ മൊഹമ്മദിന് പിന്നെ നേരില്‍ കാണാനുള്ള ആഗ്രമായി

തുടര്‍ന്ന് ദര്‍ഭാംഗ നഗരത്തില്‍ ഒരിടത്ത് വച്ച് കാണാമെന്ന് മൊഹമ്മദ് മധുബാലയ്ക്ക് വാക്കു നല്‍കുകയും ചെയ്തു. അങ്ങനെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് കാമുകിയെ കാണാനെത്തിയ മൊഹമ്മദിനെ പക്ഷേ തേടിയെത്തിയത് സിവിലിയന്‍ വേഷത്തിലുള്ള പൊലീസുകാരാണ്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ആളെ മനസ്സിലാക്കാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് മധുബാല സംഭവ സ്ഥലത്ത് എത്തിയത്.

അതേസമയം താന്‍ ഫോണ്‍ മോഷ്ടിച്ചതല്ലെന്നും മറ്റൊരു കുറ്റവാളിയില്‍നിന്ന് 4500 രൂപയ്ക്ക് വാങ്ങിയതാണെന്നും അറസ്റ്റിലായ ശേഷം മൊഹമ്മദ് പൊലീസിനോട് പറഞ്ഞു. പിന്നീട് മൊഹമ്മദ് നല്‍കിയ വിവരം ഉപയോഗിച്ച് ഇയാളെയും പിടികൂടി. ബുദ്ധിപരമായ നീക്കത്തിലൂടെ മോഷ്ടാവിനെ പിടികൂടിയ മധുബാല ദേവിക്ക് പാരിതോഷികം നല്‍കാനൊരുങ്ങുകയാണ് പൊലീസ് വകുപ്പ്.