നടിയെ ആക്രമിച്ച കേസ്: സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ പോലീസ്

single-img
23 December 2017

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴി പസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പോലീസ് കോടതിയെ സമീപിച്ചു. മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടല്‍ വേണമെന്നും ഹര്‍ജിയില്‍ പോലീസ് പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹർജി നൽകിയത്.

മൊഴികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായാല്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന് ബുദ്ധിമുട്ടാകുമെന്ന് അന്വേഷണ സംഘം പറയുന്നു.അന്വേഷണ സംഘത്തിന്‍റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നും. വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ പരാതിയിൽ അങ്കമാലി കോടതി ഇന്ന് വിധി പറയും .

അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തോടൊപ്പം നല്‍കിയ സാക്ഷിമൊഴികളാണ് പുറത്തു വന്നത്. 1452 പേജുകളുള്ള കുറ്റപത്രത്തില്‍ 215 സാക്ഷിമൊഴികളാണുള്ളത്. 18 രേഖകളും റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉണ്ട്. സാക്ഷികളില്‍ അമ്പത് പേര്‍ സിനിമാ രംഗത്ത് ഉള്ളവരാണ്. വിചാരണ ഘട്ടത്തില്‍ ഇവരില്‍ ചിലര്‍ കൂറുമാറാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പലരും കോടതി മുമ്പാകെ നല്‍കിയ രഹസ്യ മൊഴികള്‍ കുറ്റപത്രത്തിന്റെ ഭാഗമാക്കിയത്.