20,000 ക്രിമിനല്‍ കേസുകള്‍ തള്ളാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം;ബി ജെ പിക്കാരെ രക്ഷിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം

single-img
23 December 2017

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ എടുത്തിരിക്കുന്ന 20,000 ക്രിമിനല്‍ കേസുകള്‍ തള്ളാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. രാഷ്ട്രീയ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രകടനം നടത്തിയതും ധര്‍ണ്ണ നടത്തിയതിനുമെല്ലാം എതിരേ എടുത്തിരിക്കുന്ന കേസുകളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിയമസഭയില്‍ സംഘടിതകുറ്റകൃത്യ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ആയിരുന്നു യുപി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ അക്രമികളായ ബിജെപിക്കാരെ രക്ഷിക്കാനുള്ള പരിപാടിയാണിതെന്ന് പറഞ്ഞ് പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ പെന്‍ഡിംഗായി ഇരിക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുപി സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്നാണ് പറച്ചില്‍. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും ഇല്ലാതാക്കാനും കൊടുക്കുന്ന കേസുകള്‍ നിയമത്തിന്റെ ദുരുപയോഗത്തിന് തുല്യമാണെന്നാണ് ഉന്നതോദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതേസമയം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. പ്രശ്‌നക്കാരായ സ്വന്തം പാര്‍ട്ടിക്കാരെയും നേതാക്കളെയും സംരക്ഷിക്കാന്‍ ഉണ്ടാക്കുന്ന നിയമമെന്നാണ് കോണ്‍ഗ്രസിന്റേയും സിപിഐയുടേയും ആരോപണം.