എണ്ണ കമ്പനികളുടെ പകൽകൊള്ള; ആറു രൂപയോളം കൂടിയിട്ടും ചോദിക്കാനും പറയാനും ആരുമില്ല?
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആറു രൂപയോളമാണ് പെട്രോളിനും ഡീസലിനും വില കൂടിയത്. ദിവസേന രണ്ടുമുതല്‍ പത്തുപൈസവരെയാണ് എണ്ണകമ്പനികൾ കൂട്ടുന്നത് എന്നതിനാൽ ഉപഭോക്താക്കള്‍ വിലവർദ്ധനവ് ശ്രദ്ധിക്കാതെ പോകുകയാണ്. പെട്രോളിനും ഡീസലിനും കഴിഞ്ഞ പത്തുദിവസത്തിനിടെ മാത്രം ഒരു രൂപയോളം വര്‍ധിപ്പിച്ചു. ആഗോള തലത്തിൽ ക്രൂഡ് ഓയിലിന് വിലതാഴുമ്പോൾ അതിനനുസരിച്ച് ഇന്ധനവില കുറയ്ക്കാതെയാണ് ഈ ചൂഷണം നടക്കുന്നത്.
ഡിസംബര്‍ 11-ന് 64.69 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അതിനടുത്ത ദിവസം 63.34 ഡോളറായും പിറ്റേദിവസം 62.44 ഡോളറായും താഴ്ന്നു. എന്നാല്‍, ഈ ദിവസങ്ങളിലെ ഇന്ധനവിലയില്‍ കുറവുവരുത്താന്‍ പെട്രോളിയം കമ്പനികള്‍ തയ്യാറായില്ല. എന്നാല്‍, അതിനടുത്ത ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ കമ്പനികൾ വില വര്‍ധിപ്പിക്കുകയുംചെയ്തു.
നേരത്തെ അടിക്കടി ഇന്ധന വിലവർധന ഉണ്ടായപ്പോൾ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ നിത്യേന വില മാറ്റുന്ന സംവിധാനം നിലവിൽ വന്നതോടെ എണ്ണകമ്പനികൾക് ചാകരയാണ്.. ആരും ചെറിയ പൈസ വർധിപ്പിച്ചു എന്ന് പറഞ്ഞു പ്രതിഷേധിക്കാൻ വരില്ല എന്നതാണ് ഇവർക്കു സഹായമാകുന്നത്.