വാഹന നികുതി തട്ടിപ്പ്;സുരേഷ് ഗോപി എംപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

single-img
21 December 2017

തിരുവനന്തപുരം: പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച്  ചോദ്യം ചെയ്യുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് 10.15ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥപ്രകാരം നോട്ടിസ് നല്‍കി വിളിച്ചുവരുത്താമെന്നും കോടതി വ്യക്തമാക്കി.

അതേസമയം സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ക്രിസ്തുമസ് അവധി കഴിഞ്ഞ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേന്ദ്ര-സംസ്ഥാന മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചെന്നും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ പുതുച്ചേരിയില്‍ താമസിക്കുന്നതിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നോട്ടറിയുടെ വ്യാജ ഒപ്പിട്ട രേഖ വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ പ്രൊസിക്യൂഷന്‍ സുരേഷ് ഗോപി ആറ് മാസമായി ഇവിടെ താമസമില്ലെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, നടന്‍ ഫഹദ് ഫാസിലിനും നടി അമലാ പോളിനും ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നോട്ടിസ് നല്‍കിയെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.