കോഹ്ലിക്കും അനുഷ്കയ്ക്കും രാജ്യസ്നേഹമില്ലെന്ന് ബിജെപി നേതാവ്
ഇറ്റലിയിൽ വച്ച് വിവാഹം കഴിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്ത് ബിജെപി എംഎൽഎ. മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള ബിജെപി എംഎൽഎ പന്നാലാൽ ശാക്യയാണ് വിരാട് കോഹ്ലി ഇന്ത്യയിൽ വിവാഹം നടത്താതിരുന്നതിനെ വിമർശിച്ചു രംഗത്തെത്തിയത്.
കോലി പണവും പദവിയും നേടിയത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍, വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തി കോടിക്കണക്കിന് രൂപ മറ്റ് രാജ്യത്തിന് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്.
എന്നാല്‍, കോലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു.- അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽനിന്നുള്ള നൃത്തകാരികൾവരെ ഇന്ത്യയിൽ ലക്ഷാധിപതികളാകുന്പോൾ കോഹ്ലി ഇറ്റലിയിലെത്തി പണം ചെലവഴിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിങ്കളാഴ്ച ഇറ്റലിയിലെ ടസ്കനിയിലായിരുന്നു വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും തമ്മിലുള്ള വിവാഹം. കോടികൾ പൊടിച്ച് ആഡംബര റിസോർട്ട് മുഴുവനായി ബുക്ക് ചെയ്താണു വിവാഹാഘോഷങ്ങൾ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹ ചടങ്ങുകളിലേക്കു ക്ഷണമുണ്ടായിരുന്നത്.