പ്രധാനമന്ത്രി പൂന്തുറയില്‍ എത്തി മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ടു; കേന്ദ്രസര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമുണ്ടെന്ന് മോദി

single-img
19 December 2017

ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടു വിലയിരുത്താന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയില്‍ മല്‍സ്യത്തൊഴിലാളികളുമായി സംസാരിച്ചു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പരാതികള്‍ അദ്ദേഹം വിശദമായി കേട്ടു.

ഭാരതസര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ടെന്നും എന്ത് സഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളോട് പറഞ്ഞു. ക്രിസ്മസിന് മുന്‍പ് എല്ലാ മത്സ്യത്തൊഴിലാളികളും തിരിച്ചെത്താനുള്ള എല്ലാ കാര്യങ്ങളും ചെയ്യും.

ഇപ്പോള്‍ സന്തോഷിക്കാനുള്ള സമയമല്ല. ദുരന്തം ഉണ്ടായതുമുതല്‍ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്നുണ്ട് അത് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലക്ഷദ്വീപിലും കന്യാകുമാരിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പൂന്തുറയില്‍ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചത്.

പൂന്തുറ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മോദി ഓഖി ബാധിതരുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ കന്യാകുമാരിയില്‍ പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഖി ദുരിതാശ്വാസത്തിനായി 4047 കോടി രൂപ അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

അതിനിടെ, പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍നിന്നു ദുരന്തനിവാരണ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമായി. പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലും റവന്യൂമന്ത്രിയില്ല. അതേസമയം, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും പട്ടികയില്‍ ഇടം നേടി.

പൊതുഭരണ വകുപ്പ് സെക്രട്ടറി തയാറാക്കിയ പട്ടിക മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചശേഷമാണ്, പ്രധാനമന്ത്രിയുടെ ഓഫിസിനും സുരക്ഷാ ഏജന്‍സികള്‍ക്കും നല്‍കുക. തൈക്കാട് ഗെസ്റ്റ് ഹൗസില്‍വച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലേക്ക് ഇ.ചന്ദ്രശേഖരനെ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും റവന്യൂമന്ത്രിക്ക് നേതൃസ്ഥാനം നല്‍കിയിരുന്നില്ല.