പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്: പൂന്തുറയില്‍ ദുരിതബാധിതരെ കാണും

single-img
19 December 2017

ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്തെത്തും. ഇന്നലെ അര്‍ധരാത്രിയോടെ മംഗളൂരുവിലെത്തിയ പ്രധാനമന്ത്രി രാവിലെ എട്ടു മണിയോടെ ലക്ഷദ്വീപിലേക്ക് തിരിച്ചു.

ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.05ന് അഗത്തി വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞു 1.50 ന് തിരുവനന്തപുരത്തെത്തും. തുടര്‍ന്നു ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കുപോകും. 4.15നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 4.20നു റോഡുമാര്‍ഗം പൂന്തുറയിലേക്കു തിരിക്കും.

പൂന്തുറ സെന്റ്ത തോമസ് സ്‌കൂളില്‍ 4.40 മുതല്‍ അഞ്ചുവരെ ഓഖി ദുരിതബാധിതരെ കാണും. പൂന്തുറയില്‍നിന്ന് 5.05നു തിരിക്കുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 5.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെത്തും. അഞ്ചര മുതല്‍ ആറേകാല്‍ വരെ ഓഖി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന യോഗത്തില്‍ സംബന്ധിക്കും.

6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി 6.40നു വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും. ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കര്‍ശന സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്തൊരുക്കിയിട്ടുള്ളത്. അതേസമയം 3500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ലത്തീന്‍ രൂപത അറിയിച്ചു. ദേശീയ തലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണൊരുക്കിയിരിക്കുന്നത്.