‘ബിജെപി വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തി’
ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം പുറത്തുവരാനിരിക്കെ വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടത്താൻ ബിജെപി സംഘത്തെ നിയോഗിച്ചെന്ന ആരോപണവുമായി പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയിലെ 140 എൻജിനിയർമാരെ ബിജെപി വാടകയ്ക്കെടുത്തു എന്നാണ് ഹാർദികിന്റെ ആരോപണം. ട്വിറ്ററിലാണ് ഹാർദിക് ഈ ആരോപണം ഉന്നയിക്കുന്നത്.
4,000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തി. വിസ്നനഗർ, രാധൻപുർ തുടങ്ങി പട്ടേൽ വിഭാഗക്കാർക്ക് നിർണായക സ്വാധീനമുള്ള മേഖലകളിലും ആദിവാസി മേഖലകളിലുമാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയതെന്നും ഹാർദിക് പട്ടേൽ വിശദീകരിച്ചു.
മനുഷ്യശരീരം പോലുള്ള ദൈവീക സൃഷ്ടികളിൽ കൃത്രിമം കാട്ടാമെങ്കിൽ എന്തുകൊണ്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി കാട്ടിക്കൂടെന്നും പട്ടേൽ പിന്നീടു ചോദിച്ചു. ബിജെപിക്കാർ തിരിമറി നടത്താൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും മുന്നറിയിപ്പു നൽകി കഴിഞ്ഞദിവസവും ഹാർദിക് രംഗത്തെത്തിയിരുന്നു.