പരസ്യമായി ആലിംഗനം: വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സ്കുളിന്റെ നടപടി ഹൈകോടതി ശരിവെച്ചു
കൊച്ചി: തിരുവനന്തപുരം സെന്ററൽ സ്കുൾ ഫെസ്റ്റിവെല്ലിനിടെ പ്ലസ്ടു വിദ്യാർഥികൾ പരസ്പരം പരസ്യമായി ആലിംഗനം ചെയ്തുവെന്ന കുറ്റത്തിന് അവരെ സസ്പെൻഡ് ചെയ്ത സ്കുളിന്റെ നടപടി ഹൈകോടതി ശരിവെച്ചു.
സ്കൂളിന്റെ നടപടി ബാലാവകാശ കമീഷൻ റദ്ദാക്കിയിരുന്നെങ്കിലും ഇതിനെതിരെ സ്കൂൾ അധികൃതർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് വന്നിരിക്കുന്നത്.
ഡിസംബർ 12ലെ ഉത്തരവിൽ പ്രിൻസിപ്പൽ സ്കുളിന്റെ അച്ചടക്കം ഉറപ്പാക്കുന്നതിനായി എടുത്ത നടപടി റദ്ദാക്കാൻ ബാലാവകാശ കമീഷന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 21ന് സ്കൂളിൽ നടന്ന യൂത്ത്ഫെസ്റ്റിവെല്ലിനിടെയാണ് ഇരുവരും പരസ്പരം ആലിംഗനം ചെയ്തത്.
മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ചായിരുന്നു ഇവരുടെ ആലിംഗനം. കലോൽസവത്തിൽ നന്നായി പാടിയ പെൺകുട്ടിയെ താൻ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും വിദ്യാർഥി പിന്നീട് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പാളിന് മുമ്പാകെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ ചിത്രങ്ങൾ ആൺകുട്ടിയുടെ ഇൻസ്റ്റാഗ്രാമിലുടെ പ്രചരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ വിദ്യാർഥി ബാലാവകാശ കമീഷനെ സമീപിക്കുകയായിരുന്നു.