രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനെത്തിയ സുധീരന്‍ പടയൊരുക്കം സമാപന സമ്മേളനത്തില്‍ നിന്ന് ‘പുറത്തായത്’ എങ്ങനെ?

single-img
15 December 2017

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പങ്കെടുത്ത പടയൊരുക്കം ജാഥയുടെ സമാപന ചടങ്ങില്‍ നിന്നും വിഎം സുധീരന്‍ വിട്ടുനിന്നത് കോണ്‍ഗ്രസില്‍ മറ്റൊരു വിവാദത്തിന് തുടക്കമിട്ടു. രാവിലെ എയര്‍പ്പോര്‍ട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ സുധീരന്‍ എത്തിയിരുന്നു.

എന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത സമാപന ചങ്ങില്‍ നിന്ന് വിഎം സുധീരന്‍ വിട്ടുനില്‍ക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുമായുള്ള അഭിപ്രായ ഭിന്നത രാഹുല്‍ ഗാന്ധിയെ അറിയിക്കാന്‍ വേണ്ടിയാണ് സുധീരന്‍ വിട്ടു നിന്നതെന്നാണ് കിംവദന്തികള്‍ പ്രചരിച്ചത്.

എന്നാല്‍ ഇപ്പോള്‍ പറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വി.എം സുധീരന്റെ വിട്ടുനില്‍ക്കല്‍ ഓഖി ദുരന്തത്തിനിടെ സമ്മേളനം നടത്തിയതിനാലാണെന്നാണ്. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള സാഹചര്യത്തില്‍ പടയൊരുക്കം സമാപന സമ്മേളനം വേണ്ടെന്നും, ഇതെല്ലാം അവസാനിച്ച ശേഷം സമ്മേളനം നടത്താമെന്നുമായിരുന്നു സുധീരന്‍ അടക്കമുള്ളവരുടെ അഭിപ്രായം.

രാഹുല്‍ ഗാന്ധി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന പരിപാടി മാത്രമാക്കുന്നതാണ് ഉചിതമെന്ന് മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടു. പക്ഷേ ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി പടയൊരുക്കം സമ്മേളനം നടത്താനായിരുന്നു യു.ഡി.എഫ് തീരുമാനം.

ഈ സാഹചര്യത്തിലാണ് വി.എം സുധീരന്‍ വിട്ടു നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഖി ദുരന്തത്തിന്റെ ദുഖാവസ്ഥ നിലനില്‍ക്കുമ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രയാസമുണ്ടെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. ഇതേക്കുറിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്നാണ് വി.എം സുധീരന്‍ പ്രതികരിച്ചത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന കെ.പി.സി.സി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകാനിടയുണ്ട്.