പരിഹാസം നല്ലതാണ്; അതിനുള്ള യോഗ്യത ഉണ്ടോയെന്ന് ചിന്തിക്കണം; സമൂഹത്തിനു വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളാണ് തന്റെ ഭാര്യ; ട്രോളന്മാരോട് കണ്ണന്താനം

single-img
15 December 2017

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഭാര്യ ഷീലയുമാണ് കുറെ നാളുകളായി സോഷ്യല്‍ മീഡിയ മീം ഗ്രൂപ്പുകളുടെ ഇഷ്ടതാരം. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം അധികം മീമുകളിലൊന്നും കണ്ണന്താനം പ്രത്യക്ഷപ്പെട്ടിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യയുടെ ഇന്റര്‍വ്യൂ പുറത്ത് വന്നതോടെ ട്രോളുകളില്‍ കണ്ണന്താനം പതിയെ സ്ഥാനം പിടിക്കുകയായിരുന്നു.

‘എന്റമ്മേ. ഇപ്പോ നല്ല റിലാക്‌സേഷനുണ്ട്’. ഷീല ഒരു മലയാളം ചാനലിനോട് ഇങ്ങനെ സംസാരിച്ചത് കോമഡി വേദികളിലും, സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളായും നിരവധി പരിഹാസങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. മറ്റൊരു പണിയും ഇല്ലാത്തതിനാലാണ് മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങള്‍ തൊടുത്തുവിടുന്നതെന്നും, ആരിതൊക്കെ ശ്രദ്ധിക്കുന്നുവെന്നുമാണ് അദ്ദേഹം അന്നൊക്കെ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കോമഡി അതിരുവിട്ടതോടെ കണ്ണന്താനം ട്രോളന്മാരെ പാട്ടിലാക്കാന്‍ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഈസ്റ്റ് ഡല്‍ഹിയില്‍ ആയിരുന്ന സമയത്താണ് സംഭവം. അവിടുത്തെ എംഎല്‍എ അനധികൃതമായി പണിതിടുന്ന വീടുകള്‍ അല്‍ഫോന്‍സ് കണ്ണന്താനം കമ്മീഷണര്‍ ആയിരിക്കുമ്പോള്‍ നീക്കം ചെയ്തു.

ഇതിന്റെ വൈരാഗ്യം അവര്‍ തീര്‍ത്തത് കുടുംബത്തിന്റെ നേര്‍ക്കായിരുന്നു. അവര്‍ ആയുധങ്ങളുമായി വീട് ആക്രമിച്ച് ഷീലയെ വെട്ടി പരിക്കേല്‍പിച്ചു. പത്തും പന്ത്രണ്ടും വയസുള്ള മക്കളോടും അവര്‍ ദയകാണിച്ചില്ല. രക്തത്തില്‍ കുളിച്ചു കിടന്ന ഷീല മരിച്ചെന്നു കരുതി അക്രമികള്‍ പോയി.

അപ്പോള്‍ ഒരു പൊലീസ് വണ്ടി അപ്രതീക്ഷിതമായി വന്നതാണ് രക്ഷയായത്. തലയില്‍ മുപ്പത്തിരണ്ട് തുന്നലിട്ടു. വളരെ നാളുകള്‍ക്കുശേഷമാണ് അവര്‍ ജീവതത്തിലേക്ക് തിരിച്ചുവന്നത്. ഇത്രമാത്രം സമൂഹത്തിന് വേണ്ടി ത്യാഗം സഹിച്ച ഒരാളെയാണ് നിഷ്‌ക്രിയം സമൂഹം കളിയാക്കുന്നത്.

ഈ കളിയാക്കുന്നവരില്‍ സമൂഹത്തിന് വേണ്ടി ചെറിയൊരു ത്യാഗമെങ്കിലും ചെയ്ത എത്ര പേരുണ്ടെന്നും കണ്ണന്താനം ചോദിക്കുന്നു. പരാഹാസം നല്ലതാണ്, എങ്കിലും അതിനുള്ള യോഗ്യത തങ്ങള്‍ക്ക് ഉണ്ടോയെന്ന് ചിന്തിക്കണമെന്നും കണ്ണന്താനം പറയുന്നു.

ഷീല ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ്. ഡല്‍ഹിയില്‍ ജനശക്തി എന്നൊരു സന്നദ്ധ സംഘടന അവര്‍ നടത്തുന്നുണ്ട്. ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒരു വര്‍ഷം അവധി എടുത്ത് ആ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്താണ് ഡല്‍ഹിയില്‍ പ്ലേഗ് പടര്‍ന്നു പിടിക്കുന്നത്.

ഞങ്ങള്‍ ജനശക്തിയുടെ പ്രവര്‍ത്തകര്‍ പ്ലേഗിനെതിരെ പ്രചരണം സംഘടിപ്പിച്ചു. തെരുവുകള്‍ വൃത്തിയാക്കി എലികള്‍ പെരുകാനുള്ള സാഹചര്യം തടഞ്ഞു. ഇതൊന്നും ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല എന്നും സമൂഹത്തിനായി ഒരു നന്മ ഞങ്ങളാല്‍ ചെയ്യുക എന്നു മാത്രെമ കരുതിയുള്ളു എന്നും കണ്ണന്താനം പറഞ്ഞു.