‘കയ്യില്‍ പണമുണ്ടായിട്ടും മരിച്ചത് ഭിക്ഷക്കാരിയായി’: കലവൂരില്‍ വയോധിക മരിച്ചുകിടന്ന ഒറ്റമുറി ഷെഡില്‍ നിന്ന് കിട്ടിയത് ലക്ഷക്കണക്കിന് രൂപ

single-img
14 December 2017

ഭിക്ഷയെടുത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന ചെട്ടികാട് പള്ളിപ്പറമ്പില്‍ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മയെ (68) കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് മരിച്ചനിലയില്‍ കാണുന്നത്. രണ്ടുദിവസമായി ഇവരെ പുറത്തേക്ക് കാണാതെവന്നപ്പോള്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഷെഡ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അവിവാഹിതയായ റോസമ്മ പത്തുവര്‍ഷമായി ഒറ്റയ്ക്കാണ് ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്നത്. ഇവര്‍ ആരെയും താമസസ്ഥലത്തേക്ക് അടുപ്പിക്കാറില്ലായിരുന്നുവെന്ന് സഹോദരങ്ങളായ വര്‍ഗീസും സിസിലിയും പറഞ്ഞു. ബന്ധുക്കളും നാട്ടുകാരുമാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.

ബുധനാഴ്ചയാണ് ഷെഡ്ഡിലെ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയില്‍ പൈസ ശ്രദ്ധയില്‍പ്പെട്ടത്. മുറി മുഴുവന്‍ ചപ്പുചവറുകളാണ്. ഇവയ്ക്കിടയിലാണ് ടിന്നുകളിലാക്കി പണം സൂക്ഷിച്ചിരുന്നത്. 30 രൂപ വീതം പേപ്പറുകളില്‍ പൊതിഞ്ഞാണ് ടിന്നുകളിലാക്കിയിരുന്നത്.

ടിന്നില്‍ പണം ഇടുന്നതിനു മുമ്പും ശേഷവും മെഴുകുതിരിയും തീപ്പെട്ടിയും വെച്ചാണ് അടച്ചിരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇങ്ങനെ അനേകം ടിന്നുകളാണ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിന്റെയും പഞ്ചായത്ത് അംഗം ആലീസ് സന്ധ്യാവിന്റെയും സാന്നിധ്യത്തില്‍ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പണം എണ്ണിത്തിട്ടപ്പെടുത്തി. പണം ബന്ധുക്കള്‍ക്കുതന്നെ നല്‍കുമെന്ന് ആലപ്പുഴ നോര്‍ത്ത് സി.ഐ. ജി.സന്തോഷ്‌കുമാര്‍ അറിയിച്ചു.