ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന ജയം: ചരിത്രം കുറിച്ച് രോഹിത് ശര്‍മ്മ
ക്യാപ്റ്റൻ രോഹിത് ശർമയുടെ മൂന്നാം ഇരട്ട സെഞ്ചുറി കരുത്തിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 141 റൺസിന്റെ തിളക്കമാര്‍ന്ന ജയം. ഇന്ത്യ ഉയർത്തിയ 392 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക എട്ടു വിക്കറ്റിന് 251 റൺസിന് വെല്ലുവിളി അവസാനിപ്പിച്ചു.ഏയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറി മാത്രമാണ് ലങ്കയ്ക്ക് ആശ്വാസത്തിനു വക നൽകിയത്.
111 റണ്‍സുമായി മാത്യൂസ് പുറത്താകാതെ നിന്നു. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി (1-1). മൂന്നാം ഏകദിനം ഞായറാഴ്ച്ച വിശാഖപട്ടണത്താണ്.
ബാറ്റിങ് തുടങ്ങി 15 റണ്‍സെടുക്കുന്നതിനിടെ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത തരംഗയെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ 16 റണ്‍സുമായി ഗുണതിലകെയും ക്രീസ് വിട്ടു. ബുംറയ്ക്കാണ് വിക്കറ്റ്. പിന്നീട് ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദറിന്റെ അവസരമായിരുന്നു.
21 റണ്‍സെടുത്ത് പിടിച്ചുനില്ക്കാന് ശ്രമിച്ച തിരിമന്നയെ സുന്ദര്‍ ക്ലീന്‍ബൗള്‍ഡാക്കി. 22 റണ്‍സെടുത്ത ഡിക്ക്വെല്ലയെ സുന്ദറിന്റെ കൈയിലെത്തിച്ച ചാഹല്‍ 34 റണ്‍സടിച്ച ഗുണരത്നെയെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം ധോനിക്കുണ്ടാക്കി കൊടുത്തു. ടോട്ടല്‍ സ്കോറിനോട് ഏഴു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ തിസാര പെരേരയെയും ചാഹല്‍ പുറത്താക്കി.
ഓള്‍റൗണ്ടര്‍ സച്ചിത് പതിരണയ്ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നു. രണ്ടു റണ്ണെടുത്ത പതിരണയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ബുംറയുടെ പന്തി 11 റണ്‍സുമായി ധനഞ്ജയയും ക്രീസ് വിട്ടു. ഇന്ത്യക്കായി ചാഹല്‍ മൂന്നും ബുംറ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 392 റണ്‍സെടുത്തത്.
തുടക്കത്തില്‍ നിലയുറപ്പിക്കാന്‍ അല്പം വൈകിയെങ്കിലും പിന്നീട് തകര്‍ത്തടിച്ച രോഹിതും ധവാനും അനായാസം ഇന്ത്യന്‍ സ്കോര്‍ 100 കടത്തി.
10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് 33 റണ്‍സ് മാത്രം. എന്നാല്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ ഗിയര്‍ മാറ്റി. രോഹിത് കൂടുതല്‍ ശ്രദ്ധയോടെ കളിച്ചപ്പോള്‍ ധവാന് ആക്രമിക്കാനുള്ള മൂഡിലായിരുന്നു. 67 പന്തില്‍ ഒന്‍പതു ബൗണ്ടറികളോടെ 68 റണ്‍സെടുത്ത ധവാന് പതിരണയുടെ പന്തില്‍ തിരിമാന്നെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 115.
രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന പാതി മലയാളി കൂടിയായ ശ്രേയസ് അയ്യര്‍ കൂട്ടിനെത്തിയതോടെ രോഹിത് കൂടുതല്‍ അപകടകാരിയായി. അനായാസം ബൗണ്ടറികള്‍ വാരിക്കൂട്ടിയ ശ്രേയസും മോശമാക്കിയില്ല.
രണ്ടാം വിക്കറ്റിലും സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഇരുവരും 25.2 ഓവര്‍ ക്രീസില്‍ നിന്ന് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് ഒഴുക്കിയത് 213 റണ്‍സ്. 70 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 88 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ തിസാര പെരേര മടക്കിയെങ്കിലും രോഹിത് നിര്‍ബാധം ആക്രമണം തുടര്‍ന്നു.
ഒരറ്റത്ത് മഹേന്ദ്രസിങ് ധോണി (അഞ്ചു പന്തില്‍ ഏഴ്), ഹാര്‍ദിക് പാണ്ഡ്യ (അഞ്ചു പന്തില്‍ എട്ട്) എന്നിവര്‍ വന്നപോലെ മടങ്ങിയിട്ടും ഇതൊന്നും രോഹിതിനെ ബാധിച്ചില്ല. 50 ഓവറും അവസാനിക്കുമ്പോള്‍ 153 പന്തില്‍ 13 ബൗണ്ടറിയും 12 സിക്സും സഹിതം 208 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണിയെത്തും എന്നതും ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തേത് ധോണിയുടെ 311–ാം മല്‍സരമാണ്. 463 ഏകദിനം കളിച്ച സച്ചിന്റെ പേരിലാണ് ഈയിനത്തില്‍ റെക്കോര്‍ഡ്.
ഇരട്ട സെഞ്ചുറി നേടാന്‍ 38 പന്തില്‍ അടിച്ചുകൂട്ടിയത് 108 റണ്‍സ്
ധര്‍മ്മശാലയിലെ നാണംകെട്ട തോല്‍വിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ പറഞ്ഞത് ഓര്‍മയുണ്ടോ. ഈ പരാജയം ടീമിന്റെ കണ്ണുതുറപ്പിക്കുമെന്നും അടുത്ത മത്സരത്തില്‍ തിരിച്ചുവരുമെന്നും. ആ വാക്കുകള്‍ മൊഹാലിയിലെ പഞ്ചാബിലെ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രോഹിത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അതും ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട്.
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കത്തിക്കയറിയ ഹിറ്റ്മാന് രോഹിത് മൂന്നാം ഇരട്ടസെഞ്ചുറിയാണ് സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ രണ്ടോ അതിലധികമോ ഏകദിന ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ചരിത്രനേട്ടം രോഹിതിന് സ്വന്തമായി.
ഓപ്പണറായി ഇറങ്ങി 153 പന്തില്‍ നിന്ന് 13 ഫോറിന്റെയും 12 സിക്സിന്റെയും അകമ്പടിയോടെ പുറത്താകാതെ 208 റണ്‍സടിച്ചായിരുന്നു രോഹിതിന്റെ കണ്ണഞ്ചിപ്പിക്കും ഇന്നിങ്സ്. ഇതിന് മുമ്പ് 2013ല്‍ ബെംഗളൂരുവില്‍ ഓസ്ട്രേലിയക്കെതിരെ 209 റണ്‍സടിച്ചിരുന്ന രോഹിത് 2014ല്‍ കൊല്‍ക്കത്തയില്‍ ശ്രീലങ്കക്കെതിരെ 264 റണ്സുമടിച്ചുകൂട്ടി.
ലങ്കക്കെതിരായ 264 റണ്‍സ് ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്കോറെന്ന ലോകറെക്കോഡും രോഹിതിന് സമ്മാനിച്ചു. കരിയറിലാകെ 6417 റണ്‍സടിച്ച ഇന്ത്യന്‍ ഓപ്പണര്‍ ഇതില്‍ 10.61% റണ്‍സും നേടിയത് ഈ മൂന്നു ഇരട്ടസെഞ്ചുറിയിലൂടെയായിരുന്നു.
അവസാന ഓവറുകളില്‍ ലങ്കന്‍ ബൌളിംഗിന് കണക്കിന് പ്രഹരിച്ചാണ് രോഹിത് ശര്‍മ ഇരട്ട ശതകത്തിലേക്ക് കുതിച്ചത്. നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഇരട്ട ശതകം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ രോഹിത് സ്വന്തമാക്കി.
115 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് പിന്നീട് നേരിട്ട 38 പന്തില്‍ അടിച്ചുകൂട്ടിയത് 108 റണ്‍സാണ്.
സെഞ്ചുറിക്ക് ശേഷം രോഹിത് നാല് ഫോറും 11 സിക്സും പറത്തി. ലങ്കന്‍ നിരയില്‍ നുവാന്‍ പ്രദീപാണ് ഏറ്റവും അധികം റണ്‍സ് വഴങ്ങിയത്. 10 ഓവറില്‍ പ്രദീപ് 106 റണ്‍സ് വിട്ടുകൊടുത്തു. ക്യാപ്റ്റന്‍ തിസാര പെരേര എട്ട് ഓവറില്‍ 80 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.
ചരിത്ര വഴിയിലേക്ക് രോഹിത് ശര്‍മ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ താന്‍ കേവലം കാഴ്ചക്കാരനായി മാറിയെന്ന് ശ്രേയാംസ് അയ്യര്‍ പറഞ്ഞു. 112 പന്തുകളില്‍ നിന്നുമാണ് അദ്ദേഹം ശതകം നേടിയത്. രോഹിത് ശര്‍മ ഷോ മാത്രമായിരുന്നു.
40 ഓവര്‍ വരെ പിന്നിടാനായാല്‍ ഗുണമാകുമെന്നായിരുന്നു ഞാനും രോഹിതും കരുതിയിരുന്നത്. ഒരാള്‍ക്ക് നിലകൊള്ളാനായാല്‍ അത് രണ്ടാമത്തെ ആള്‍ക്കും താങ്ങാകും. കത്തികയറുന്ന രോഹിത് ശര്‍മയുടെ നിരവധി നിമിഷങ്ങള്‍ ഞാന്‍ കണ്ടു. സത്യത്തില്‍ ആ കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു ശ്രേയാംസ് പറഞ്ഞു.