മോദി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; ഇതെന്തൊരു സമീപനമാണ്?; കോടതി ഉത്തരവുകളെപ്പോലും നിങ്ങള്‍ മാനിക്കാത്തതെന്തുകൊണ്ട്?

single-img
12 December 2017

കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിജയ് മല്യയും ലളിത് മോദിയും അടക്കം വിദേശത്ത് കഴിയുന്ന കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്തതിനാണ് വിമര്‍ശനം. 2016ല്‍ സുപ്രീംകോടതിയുടെ അനുമതിയേടെ യു.കെയിലേക്ക് പോയ റിതിക അവാസ്തി തിരിച്ചുവരാത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം.

അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തത്. സുപ്രീംകോടതി ഉത്തരവുകളെപ്പോലും നിങ്ങള്‍ മാനിക്കാത്തതെന്തുകൊണ്ടാണ്?. ഇതെന്തൊരു സമീപനമാണ്?. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഒരര്‍ഥത്തില്‍ ഭീഷണിപ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടും നിങ്ങള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

ഇന്ത്യയില്‍ കുറ്റം ചെയ്ത് മറ്റൊരു രാജ്യത്തേക്ക് കടന്നുകളഞ്ഞ ആളെ തിരിച്ചുകൊണ്ടുവരാനാവശ്യമായ ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ആരെല്ലാമോ ഓടിപ്പോകുന്നു, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എട്ട് മാസങ്ങളായി ഞങ്ങള്‍ ഈ കേസില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്.

ഇക്കാര്യത്തില്‍ നിങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങിനോടും മുതിര്‍ന്ന അഭിഭാഷകയായ മോഹനയോടും കോടതി ചോദിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ കോടതിയില്‍ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.