കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് 3 മരണം

single-img
12 December 2017

കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു 3 മരണം. ഒരു സ്ത്രീയും ബസ് ജീവനക്കാരനും യാത്രക്കാരനും അടക്കം 3 പേരാണ് മരിച്ചത്. കണ്ടക്ടർ കൂത്തുപറമ്പ് സ്വദേശി ജിത്തു, ചൊക്ലി സ്വദേശികളായ പ്രേമലത, മകൻ പ്രജിത്ത് എന്നിവരാണു മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽ പെട്ടത്. രാവിലെ 5.45 ഓടു കൂടി പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകട സമയത്ത് താനടക്കം ആറു പേർ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവർ അറിയിച്ചത്.

കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്ന് പുഴയിൽ പരിശോധന നടത്തുകയാണ്.  ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. രക്ഷാ പ്രവർത്തനത്തിനായി അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്.

രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനെത്തുടർന്ന് ആദ്യമണിക്കൂറിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടു. ഇതേത്തുടർന്ന് നാട്ടുകാർ രോഷാകുലരായി. ഒടുവിൽ കൂടുതൽ പോലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.