സൗദിയിലെ ഹൗസ് ഡ്രൈവര്‍മാരെയും, ഗാര്‍ഹിക തൊഴിലാളികളെയും വേതന സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി

single-img
11 December 2017

റിയാദ്: സൗദിയില്‍ ഹൗസ് ഡ്രൈവര്‍, മറ്റു വീട്ടുജോലിക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികളെയും വേതന സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം. പുതിയ വിസകളില്‍ സൗദിയിലെത്തുന്ന മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇന്ന് മുതല്‍ വേതന സുരക്ഷാ പദ്ധതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

മറ്റു തൊഴിലാളികളെ വേതന സുരക്ഷാ പദ്ധതിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് തന്നെ നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുള്ള പ്രീ പെയ്ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മന്ത്രാലയം തുടക്കം കുറിച്ചു.

പ്രീ പെയ്ഡ് കാര്‍ഡുകള്‍ വഴി ശമ്പളം ഗാര്‍ഹിക തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പദ്ധതിയാണിത്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്ത നിരവധി പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിക്കുന്നത്. ഇതിന് പുറമെ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണവും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വേതന സുരക്ഷാ നിയമം ഗാര്‍ഹിക മേഖലക്കും ബാധകമാക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം.

കരാര്‍ പ്രകാരമുളള ശമ്പളം വിതരണം ചെയ്യുന്നതിന് ഗാര്‍ഹിക തൊഴിലാളികള്‍ റിക്രൂട്‌മെന്റ് പോര്‍ട്ടലില്‍ നിന്നുളള തൊഴില്‍ കരാറിന്റെ പകര്‍പ്പ് ബാങ്കില്‍ സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.