ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നുണ്ടോ?: എങ്കില്‍ സൂക്ഷിക്കണം

single-img
11 December 2017

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ അര്‍ബുദ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഹോര്‍മോണ്‍ കോണ്‍ട്രാസെപ്റ്റീവുകളും സ്തനാര്‍ബുദ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡെന്‍മാര്‍ക്കിലെ 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണു പഠനം നടത്തിയത്. അര്‍ബുദം ബാധിക്കാത്തവരും വന്ധ്യതാ ചികിത്സയ്ക്ക് വിധേയരാകാത്തവരുമായ മുഴുവന്‍ സ്ത്രീകളെയും പഠന വിധേയരാക്കി.

ഗര്‍ഭനിരോധനത്തിനായി ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഈ ഗുളികകള്‍ കഴിച്ചവരില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്ത്രീകളില്‍ വളരെ സാധാരണമാണ് സ്തനാര്‍ബുദം. ഓരോ ഒരു ലക്ഷം പേരിലും 25.8 എന്നതാണ് സ്തനാര്‍ബുദ നിരക്ക്. ഇന്ത്യയില്‍ 2020 ഓടെ സ്തനാര്‍ബുദം ബാധിച്ചവരുടെ എണ്ണം 17,97,900 ആകും എന്നാണു റിപ്പോര്‍ട്ടുകള്‍. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലാണ് സ്തനാര്‍ബുദ ബാധിതരുടെ എണ്ണം കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു.

2015-16 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ അനുസരിച്ച് ഇന്ത്യയിലെ മൂന്നു ശതമാനം സ്ത്രീകളും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരാണ്. 1.8 ദശലക്ഷം സ്ത്രീകളെ തുടര്‍ പഠനത്തിനു വിധേയരാക്കിയപ്പോള്‍ 11 വര്‍ഷം കൊണ്ട് 11,517 പേര്‍ക്ക് സ്തനാര്‍ബുദം ബാധിച്ചതായി കണ്ടു.

ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ 1.2 ശതമാനത്തിനും സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ട്. ഗുളികകള്‍ കുത്തിവയ്ക്കാവുന്ന മരുന്നുകള്‍, മോണിങ് ആഫ്റ്റര്‍ പില്‍സ്, ഇന്‍ട്രാ യൂറിന്‍ ഡിവൈസുകള്‍ ഇവയെല്ലാം ഹോര്‍മോണ്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഗണത്തില്‍പ്പെടുന്നു.

അതേസമയം ഹോര്‍മോണ്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം നിര്‍ത്തിയവരിലും സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ ഗുളികകള്‍ ഉപയോഗിച്ചവരില്‍ രോഗസാധ്യത കൂടുമെന്നും പഠനം വ്യക്തമാക്കുന്നു.