ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അവസാനിപ്പിച്ചു

single-img
10 December 2017

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡി. ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ടോം ജോസിന് കുടുംബപരമായ സ്വത്ത് മാത്രമാണുള്ളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് കേസെടുത്തത്. അനധികൃത സ്വത്തിലൂടെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയില്‍ 1.63 കോടി രൂപയുടെ ഭൂമി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പരാതി സാധൂകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ല.

ഇതുമായി ബന്ധപ്പെട്ട് ടോം ജോസിനെ നേരത്തെ എട്ടര മണിക്കൂര്‍ വിജിലിന്‍സ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റ്, സെക്രട്ടേറിയേറ്റിലെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

പ്രവാസി മലയാളി കോട്ടയം പാലാ രാമപുരം വെള്ളിലാപ്പള്ളി സ്വദേശി അനിതാജോസുമായുള്ള സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് അന്വേഷിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ദോദാമാര്‍ഗില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും പണം കൈമാറിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റും ടോം ജോസ് ഹാജരാക്കിയിരുന്നു.

അനിതാ ജോസ് സുഹൃത്താണെന്നും അവരുടെ സാമ്ബത്തിക ഇടപാടുകള്‍ നടത്താന്‍ തനിക്ക് പവര്‍ ഒഫ് അറ്റോര്‍ണി ലഭിച്ചിരുന്നുവെന്നും അതില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നും ടോം ജോസ് വിശദീകരിച്ചു.