ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽരാജ്യത്തെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിൽ പാർട്ടി വിശദീകരണം നൽകണമെന്നും മോദി ആവശ്യപ്പെട്ടു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഗുജറാത്തിലെ പലൻപുരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസും പാക്കിസ്ഥാനും കൈകോർക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉയർത്തിയത്.
തന്നെ നീചനെന്നു വിളിച്ച് പരിഹസിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, ഈ സംഭവത്തിനു തൊട്ടുതലേന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം സ്വവസതിയിൽ ഇന്ത്യയിലെ പാക്കിസ്ഥാൻ സ്ഥാനപതി ഉൾപ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മോദിയുടെ ആരോപണം.
പാക്ക് സൈന്യത്തിലെ ഡയറക്ടർ ജനറലായിരുന്ന സർദാർ അർഷാദ് റഫീഖ്, അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിൽ താൽപര്യം പ്രകടിപ്പിച്ചതായും മോദി ആരോപിച്ചു. ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായാണ് മോദി ആരോപണങ്ങൾ ഉന്നയിച്ചത്. ഡിസംബർ പതിനാലിനാണ് സംസ്ഥാനത്തു രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.