ദുബായില്‍ അവിഹിത ബന്ധം: പ്രവാസി ബിസിനസുകാരന്റെ അപ്പീല്‍ കോടതി തള്ളി; നാടുകടത്താനും ഉത്തരവ്

single-img
10 December 2017

ദുബായില്‍ അവിഹിത ബന്ധം ആരോപിച്ച് പിടിക്കപ്പെട്ട ഇന്ത്യന്‍ ബിസിനസുകാരന്റെ അപ്പീല്‍ കോടതി തള്ളി. ഒരു മാസം ജയില്‍ ശിക്ഷ വിധിച്ച കോടതി, പ്രതിയെ ദുബായില്‍ നിന്നും നാടുകടത്താനും ഉത്തരവിട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഭാര്യ ഉന്നയിക്കുന്നതെന്ന് ബിസിനസുകാരന്‍ കോടതിയെ അറിയിച്ചു.

വളര്‍ത്തുമകനും ഭാര്യയും ചേര്‍ന്ന് പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണ് തനിക്കെതിരെ തെളിവായി ഉപയോഗിക്കുന്നതെന്നും ഇയാള്‍ കോടതിയില്‍ നിലപാടെടുത്തു. തനിക്കൊപ്പമുള്ള സ്ത്രീയെ അറിയില്ലെന്നും വ്യക്തമാക്കി.

എന്നാല്‍, ഫോറന്‍സിക് തെളിവുകള്‍ പ്രതിയ്ക്ക് എതിരായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. ദുബായ് പൊലീസിന്റെ ഫോറന്‍സിക് ലാബോറട്ടറിയില്‍ ആണ് പരിശോധന നടന്നത്. ചിത്രങ്ങള്‍ കൃത്രിമമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബിസിനസുകാരനൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ മറ്റു ചിത്രങ്ങളും ലാപ്‌ടോപ്പില്‍ നിന്നു കണ്ടെത്തി. ഇന്ത്യന്‍ ദമ്പതികളുടെ ഡിവോഴ്‌സ് കേസ് കോടതിയില്‍ നടക്കുകയാണ്. ബിസിനസുകാരന്‍ മറ്റൊരു യുവതിയുമായി ലെംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ വളര്‍ത്തു മകനാണ് കണ്ടത്.

വളര്‍ത്തമ്മയുടെ ലാപ്‌ടോപ്പാണ് മകന്‍ ഉപയോഗിക്കുന്നത്. ഒരു ദിവസം ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ വളര്‍ത്തഛന്റെ മോശം ചിത്രങ്ങള്‍ യുവാവ് കണ്ടു. പരിശോധിച്ചപ്പോള്‍ 2015 മുതല്‍ വളര്‍ത്തഛന്‍ മറ്റൊരു സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ചിത്രങ്ങള്‍ ലഭിച്ചു.

തുടര്‍ന്ന് ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണം ബിസിനസുകാരന്‍ തള്ളി. ഓഗസ്റ്റില്‍ ദുബായിലെ കോടതി ഇയാള്‍ക്ക് ഒരുമാസം തടവും ശിക്ഷയ്ക്കുശേഷം നാടുകടത്താനും ഉത്തരവിട്ടു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയത്.