‘ബഹ്‌റൈനില്‍ മലയാളി യുവതി ജീവനൊടുക്കിയത് മാനസിക പീഡനം മൂലം’

single-img
8 December 2017

കൊടുങ്ങല്ലൂര്‍ ചാപ്പാറ സ്വദേശിനിയായ യുവതി ബഹ്‌റൈനില്‍ ജീവനൊടുക്കിയത് മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍. രണ്ടര ലക്ഷം രൂപ വാങ്ങി ബഹ്‌റൈനിലേക്ക് കൊണ്ടുപോയ ഇടനിലക്കാരിയാണ് മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കൊടുങ്ങല്ലൂര്‍ ചാപ്പാറ സ്വദേശിനിയായ ജിനിയാണ് ബഹ്‌റൈനില്‍ ജീവനൊടുക്കിയത്. നല്ല ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് വിദേശത്തേയ്ക്കു കൊണ്ടുപോയത്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ മിനിയാണ് തൊഴില്‍ വീസ തരപ്പെടുത്തിയത്.

എന്നാല്‍, ഹോട്ടലില്‍ പാത്രം കഴുകുന്ന പണിയെടുപ്പിച്ചെന്നും വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിക്കാതെ പീഢിപ്പിച്ചെന്നുമാണ് പരാതി. ഏഴു മാസം പൂര്‍ണമായും തടങ്കലിലായെന്നും മാനസിക ആഘാതം താങ്ങാനാകാതെ ജീവനൊടുക്കിയെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.

ഇടനിലക്കാരിയായ മിനിയാണ് മൃതദേഹവുമായി നാട്ടില്‍ എത്തിയത്. നാട്ടുകാര്‍ തടഞ്ഞുവച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടില്ല.

മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിച്ചു. സംഭവം നടന്നത് ബഹ്‌റൈനില്‍ ആയതിനാല്‍ തുടര്‍നടപടി ബുദ്ധിമുട്ടാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജിനിയുടെ ഭര്‍ത്താവ് ആന്റണി മുമ്പു ഖത്തറില്‍ ജോലി ചെയ്തിരുന്നു. നാലു മക്കളുണ്ട്. ജിനി ഏഴു മാസം മുമ്പാണു ബഹ്‌റൈനില്‍ എത്തിയത്.

ഇതിനിടെ ഒരാഴ്ച്ചയ്ക്കുള്ളില്‍ ബഹ്‌റൈനില്‍ 4 പ്രവാസികളാണ് ജീവനൊടുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതും ഏറെ സംശയങ്ങള്‍ക്കിട നല്‍കുന്നു. ബംഗ്ലാദേശി സ്വദേശി മുഹമ്മദ് ഷജോണ്‍ റാസയെ സ്വന്തം മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജിനി മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണിത്.

ഇവര്‍ക്ക് പുറമെ ഇന്ത്യക്കാരനായ ഗോപാല്‍ ജയശീലന്‍ (42 ) മനാമയില്‍ സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചതും, മറ്റൊരു ഇന്ത്യക്കാരനായ ജാഫ്‌റി (53) യെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു.