സിപിഎം പ്രവര്‍ത്തകര്‍ തെരുവിലേക്കിറക്കിവിട്ട കുടുംബത്തിന് രക്ഷയേകി സിപിഐ

single-img
7 December 2017

സ്വന്തം വീട്ടില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ തെരുവിലേക്കിറക്കിവിട്ട പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള കുടുംബത്തിന് രക്ഷയേകി സിപിഐ. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ വീട് വീണ്ടെടുക്കുന്നതുവരെ കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.

കുമളി ടൗണില്‍ ഒരു വാടക വീടും പാര്‍ട്ടി നേതൃത്വം തരപ്പെടുത്തി. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വിട്ടുനല്‍കാതെയാണ് മാരിയപ്പനെയും കുടുംബത്തേയും സ്വന്തം വീട്ടില്‍ നിന്ന് സിപിഎമ്മുകാര്‍ ആട്ടി ഇറക്കിയത്. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ മാരിയപ്പനും കുടുംബത്തിനും ആശുപത്രി വിട്ടാല്‍ പോകാന്‍ മറ്റൊരിടമില്ല.

ഈ സാഹചര്യത്തിലാണ് സിപിഐ പ്രാദേശിക നേതൃത്വം കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. ബുധനാഴ്ച വൈകിട്ടാണ് മൂന്ന് വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന മാരിയപ്പന്റെ കുടുംബത്തെ ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്.

കുമളി മുരുക്കടി സ്വദേശികളായ മാരിയപ്പനും അധ്യാപകനായ മുഹമ്മദ് സല്‍മാനും (മുത്തു) തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി അവസാനിച്ചത്. മുത്തച്ഛനൊപ്പം മുരിക്കടിയിലെ വീട്ടില്‍ താമസിച്ചിരുന്ന മാരിയപ്പന് വീടു നല്‍കാമെന്നു മുത്തച്ഛന്‍ വാക്കുകൊടുത്തിരുന്നു.

എന്നാല്‍, മാരിയപ്പന്റെ വിവാഹശേഷം സല്‍മാനും മാരിയപ്പനും തമ്മില്‍ തര്‍ക്കത്തിലാവുകയും ഇതിനിടെ, സല്‍മാന്‍ ഭൂമി സംബന്ധമായ രേഖകള്‍ സ്വന്തം പേരിലാക്കുകയും ചെയ്തു. തര്‍ക്കം തീര്‍ക്കാന്‍ മാരിയപ്പന്‍ സിപിഐയുടെയും, സല്‍മാന്‍ സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വത്തെ സമീപിച്ചു.

ഇതോടെ പ്രശ്‌നം രാഷ്ട്രീയ തലത്തിലേക്ക് ഉയരുകയായിരുന്നു. സിപിഐ വിഭാഗം മാരിയപ്പന് സംരക്ഷണം നല്‍കാന്‍ വീടിനു മുന്നില്‍ കൊടി നാട്ടി. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ കൊടി മാറ്റുകയും മാരിയപ്പന്‍ വീടൊഴിയണമെന്ന നിലപാടെടുക്കുകയും ചെയ്തു.

ഇതിനിടെ വീടൊഴിപ്പിക്കാതിരിക്കാന്‍ മാരിയപ്പന്റെ ഭാര്യ ശശികല പീരുമേട് കോടതിയില്‍ നിന്ന് ഉത്തരവുമായി എത്തിയപ്പോഴേക്കും വീട് സിപിഎം ഓഫീസായി മാറികഴിഞ്ഞിരുന്നു. തുടര്‍ന്ന് തങ്ങളെ ഉപദ്രവിക്കുന്നതായി കാണിച്ച് മാരിയപ്പനും കുടുംബവും കേസും നല്‍കി.

മാരിയപ്പനെയും കുടുംബത്തെയും ഇറക്കിവിടരുതെന്ന കോടതി ഉത്തരവ് ലംഘിച്ചിട്ടും കുമളി പൊലീസ് വിഷയത്തില്‍ ഇടപ്പെട്ടില്ല. എസ് സി എസ്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം. പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ പൊലീസ് തന്നെ സിപിഎം നേതൃത്വത്തിന് ഉപദേശം നല്‍കി. അന്വേഷണത്തിനായി കോടതി നിയോഗിച്ച കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും സിപിഎം നേതാക്കള്‍ ശ്രമം നടത്തി.

കമ്മിഷന്‍ എത്തുന്നതിന് മുമ്പ് പാര്‍ട്ടി ഓഫിസെന്ന ബോര്‍ഡ് നീക്കം ചെയ്തു. കോടതിയലക്ഷ്യത്തിനുള്ള കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് നേതാക്കളുടെ ലക്ഷ്യം. കൊട്ടാക്കമ്പൂര്‍ വിഷയത്തില്‍ സിപിഐയെ കടന്നാക്രമിച്ച സിപിഎമ്മിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം.