ഇസ്രയേല്‍ തലസ്ഥാനം: അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

single-img
7 December 2017

ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച അമേരിക്കന്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. വിഷയത്തില്‍ യുഎസിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടനും നിലപാടെടുത്തിരുന്നു.

ഇന്ത്യയുടെ പ്രതികരണം തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായിരുന്നു നിലപാട് പ്രഖ്യാപനം. ‘പലസ്തീനില്‍ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുമാര്‍ന്ന നിലപാടാണ് എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താല്‍പര്യങ്ങളുമാണ് ഇതിനാധാരം. അതില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ല’– വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

നേരത്തെ പാലസ്തീന്‍ വിഷയത്തില്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, സ്വതന്ത്ര പാലസ്തീനീനായി ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹമൂദ് അബ്ബാസിനെ അറിയിച്ചിരുന്നു. ഇന്നലെ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലായിരുന്നു ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായുള്ള ട്രംപിന്റെ പ്രഖ്യാപനം.

ഇതിന്റെ ഭാഗമായി ടെല്‍ അവീവിലെ യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റാന്‍ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 വര്‍ഷമായി തുടര്‍ന്നിരുന്ന വിദേശ നയത്തെയാണ് ഇതോട് കൂടി ട്രംപ് പൊളിച്ചെഴുതിയത്. ഇസ്‌ളാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം.

നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രായേലും പാലസ്തീനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇസ്രായേല്‍ പാലസ്തീന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ആളിക്കത്തിക്കാനേ ഇത് ഉപകരിക്കൂവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കുന്നത് മേഖലയുടെ സമാധാനം തകര്‍ക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.