ദുബായില്‍ മലയാളിയുടെ കടയില്‍ വന്‍ തട്ടിപ്പ്: പിന്നില്‍ പാക് സ്വദേശികള്‍

single-img
7 December 2017

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശിയുടെ ദെയ്‌റ നായിഫിലെ മൊബൈല്‍ ഫോണ്‍ ലാപ് ടോപ് മെയിന്റനന്‍സ് ഷോപ്പിലെ മൊബൈല്‍ ഫോണ്‍ വിഭാഗം നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞായിരുന്നു ചെറുപ്പക്കാരായ രണ്ട് പാക്കിസ്ഥാനികള്‍ എത്തിയത്.

രണ്ട് ദിവസം കടയിലിരുന്ന് ബിസിനസ് എങ്ങനെയുണ്ടെന്ന് നോക്കണമെന്ന് ആവശ്യപ്പെട്ട ഇരുവരും ഹൈദരാബാദ് സ്വദേശിയെ കടയിലേയ്ക്ക് വിളിച്ച് 40,000 ദിര്‍ഹമിന്റെ പുതിയ മൊബൈല്‍ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. തുടര്‍ന്ന് ഫോണുകള്‍ എത്തിച്ചപ്പോള്‍ പണം നല്‍കുകയും ചെയ്തു.

അടുത്ത ദിവസം വീണ്ടും 57,000 ദിര്‍ഹമിന്റെ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഇതുമായി ഹൈദരാബാദ് സ്വദേശി എത്തിയപ്പോള്‍, ഫോണുകള്‍ ഒറിജിനലാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനികളിലൊരാള്‍ അതുമായി അവിടെ നിന്നു പോയി.

രണ്ടാമത്തെയാള്‍ ഹൈദരാബാദുകാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ, സിഗററ്റ് വാങ്ങിയിട്ട് ഉടന്‍ വരാമെന്ന് പറഞ്ഞു അവിടെ നിന്ന് മുങ്ങുകയായിരുന്നു. രണ്ട് പേരെയും മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് താന്‍ തട്ടിപ്പിന് ഇരയായ കാര്യം ഹൈദരാബാദ് സ്വദേശി തിരിച്ചറിയുന്നത്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.