‘ശശി’ മാറി: ട്വിറ്ററിൽ നിറയെ ശശി തരൂർ മരിച്ചെന്ന തരത്തിൽ ട്വീറ്റുകൾ
ബോളിവുഡ് വെറ്ററൻ ശശികപൂറിന്റെ നിര്യാണത്തെ തുടർന്ന് ശശിതരൂർ എംപിയുടെ ഓഫീസിൽ അനുശോചന പ്രവാഹം. തരൂർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സമയം വൈകിട്ട് ആറുമണി. നടനും സംവിധായകനുമായ ശശി കപൂർ വിടവാങ്ങിയെന്ന വാർത്ത എത്തി. ആറേകാലോടെ ട്വിറ്ററിൽ നിറയെ ശശി തരൂർ മരിച്ചെന്ന് തരത്തിൽ ട്വീറ്റുകൾ വന്നുതുടങ്ങി.
നടൻ ശശി കപൂറിന്‍റെ മരണ വാർത്തയിൽ ഒരു ദേശീയ മാധ്യമം സംവിധായകൻ മധുർ ഭണ്ഡാക്കറുടെ പ്രതികരണം ഉൾപ്പെടുത്തി പങ്കുവച്ചതിലുണ്ടായ തെറ്റാണ് പൊല്ലാപ്പിന് കാരണമായത്. പിന്നാലെ തരൂരിന് ആദരാഞ്ജലികൾ അർപ്പിച്ച് ട്വീറ്റുകളുടെ ബഹളമായി .
ശശി തരൂറിന്‍റെ തിരുവനന്തപുരത്തെയും ദില്ലിയിലെയും ഓഫീസുകളിൽ അനുശോചനമറിയിച്ച് ഫോൺ കോളുകൾ പ്രവഹിച്ചു. . കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ താൻ ജീവനോടെയുണ്ടെന്നറിയിച്ച് ശശി തരൂർ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.
അനുശോചനമറിയിക്കാൻ തന്നെ വിളിച്ച പ്രമുഖരുടെ കൂട്ടത്തിൽ മുതിർന്ന മാധ്യമപ്രവർത്തകർ വരെയുണ്ടെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു .
പിന്നീട് ശശികപൂറിന് അനുശോചനം അറിയിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗംനഷ്ടപ്പെട്ടതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അനുശോചനത്തിൽ തരൂർ പറഞ്ഞു.
അറുപതുകളിലെ യുവാക്കളുടെ ഹരമായിരുന്ന ശശികപൂർ തിങ്കളാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.