ലങ്കന്‍ താരങ്ങള്‍ നെറികേട് കാണിക്കുന്നത് ഇതാദ്യമായല്ല: 2010ലും ഇതേ ചതി സേവാഗിനോട് ചെയ്തു; ഇപ്പോള്‍ ട്രിപ്പിള്‍ അടിക്കാതിരിക്കാന്‍ കോഹ്ലിയോടും
ഇന്ത്യ ശ്രീലങ്ക മൂന്നാം ടെസ്റ്റ് മല്‍സരത്തിന്റെ രണ്ടാം ദിനത്തില്‍ നാടകീയമായ രംഗങ്ങളാണ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടന്നത്. അന്തരീക്ഷത്തിലെ പുക മലിനീകരണം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതോടെ മത്സരം കുറച്ചു സമയത്തേക്ക് തടസ്സപ്പെടുകയും ചെയ്തിരുന്നു.
തങ്ങള്‍ക്ക് മൈതാനത്ത് നില്‍ക്കാനാവില്ലെന്ന് കാണിക്കാനായി മുഖത്ത് മാസ്‌ക് ധരിക്കുകയും ചെയ്തതോടെ ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ലങ്കയുടെ ഈ തന്ത്രം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറയുന്നു.
ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകന്‍ വിരാട് കൊഹ്‌ലിയെ ഏതുവിധേനയും തടയുക മാത്രമായിരുന്നു ഈ പുക നാടകത്തിന് പിന്നിലെന്നാണ് സെവാഗിന്റെ നിരീക്ഷണം. ”അത് മുഴുവന്‍ വിരാട് കൊഹ്‌ലിക്കെതിരായ തന്ത്രമായിരുന്നു.
ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കൊഹ്‌ലിയെ എങ്ങനെയും പിടിച്ചുകെട്ടുകയായിരുന്നു അവരുടെ ലക്ഷ്യം.” സെവാഗ് പറഞ്ഞു. ഡല്‍ഹിയുടെ അന്തരീക്ഷം ശ്വാസംമുട്ടിക്കുമെന്ന് തോന്നിയിരുന്നെങ്കില്‍ അവര്‍ക്ക് രണ്ടു ദിവസം മുമ്പ് തന്നെ ബിസിസിഐയോടെ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നു.
എന്നാല്‍ കൊഹ്‌ലിയുടെ അസാധ്യ പ്രകടനത്തോടെയാണ് അവര്‍ ഈ തന്ത്രം പുറത്തെടുത്തത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ മാസ്‌ക് അണിഞ്ഞിരുന്ന ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്നും സെവാഗ് ചോദിച്ചു. ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോഴേക്കും ഡല്‍ഹിയിലെ മലിനീകരണം പൊടുന്നനെ കുറഞ്ഞോയെന്നും സെവാഗ് ചോദിക്കുന്നു.
ലങ്ക ഇത് ആദ്യമായല്ല നെറികേട് കാണിക്കുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി. 2010 ല്‍ നടന്ന സംഭവം ഇതിന് ഉദാഹരണമായി താരം പറഞ്ഞു. അന്ന് 99 റണ്‍സുമായി താന്‍ ആയിരുന്നു ക്രീസില്‍. ഇന്ത്യക്ക് ജയിക്കാനാണെങ്കില്‍ ഒരു റണ്‍സ് മാത്രവും. ആ സമയം തന്റെ സെഞ്ച്വറി ഒഴിവാക്കാന്‍ അവര്‍ നോബോള്‍ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇതുപോലുള്ള പെരുമാറ്റം മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സെവാഗ് ആവശ്യപ്പെട്ടു.
https://twitter.com/84107010ghwj/status/937219887637741568
https://twitter.com/bahubalikabadla/status/937257945758232576
രണ്ടാം ദിനം ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് പൊടി വില്ലനായി എത്തിയത്. ശ്രീലങ്കയുടെ പേസര്‍ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇക്കാര്യം പറഞ്ഞത് പലതവണ ലങ്കന്‍ താരങ്ങള്‍ കളി നിര്‍ത്തി.
തങ്ങള്‍ക്ക് മൈതാനത്ത് നില്‍ക്കാനാവില്ലെന്ന് കാണിക്കാനായി മുഖത്ത് മാസ്‌ക് ധരിക്കുകയും ചെയ്തു. തുടര്‍ന്ന് 17 മിനിട്ട് മത്സരം നിറുത്തിവച്ചു. പിന്നീട് ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മത്സരം പുനരാരംഭിച്ചത്. ശ്രീലങ്കന്‍ താരങ്ങള്‍ തങ്ങളുടെ തന്ത്രങ്ങള്‍ തുടരുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കുറച്ചുനേരം വിശ്രമത്തിനായി എടുത്തിരുന്നു.
കളി പുനരാരംഭിച്ചപ്പോള്‍ അധികം വൈകാതെ പുക മൂലം മൈതാനത്ത് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി ചണ്ടിമാല്‍ വീണ്ടും അംപയറെ സമീപിച്ചു. കോഹ്‌ലി അപ്പോള്‍ 250 റണ്‍സിനോട് അടുക്കുകയായിരുന്നു. ചണ്ടിമാലിന്റെ പ്രവൃത്തിയില്‍ രോഷം പൂണ്ട കോഹ്‌ലി ബാറ്റ് വലിച്ചെറിഞ്ഞു.
ലങ്കന്‍ താരങ്ങള്‍ക്കുപിന്നാലെ അവരുടെ ടീം അധികൃതരും മൈതാനത്തെത്തി അമ്പയര്‍മാരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. സമയം പാഴാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ മാറ്റി വിക്കറ്റ് വീഴ്ത്തുകയായിരുന്നു ലങ്കയുടെ തന്ത്രം.
15 മിനിറ്റു കഴിഞ്ഞ് കളി തുടങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് അശ്വിന്റെ (4) വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിയുടെ (243) വിക്കറ്റും. പിന്നീട് ലങ്കന്‍ താരങ്ങളുടെ നടപടിയില്‍ കലിപൂണ്ട കോഹ്‌ലി ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയോടും വൃദ്ധിമാന്‍ സാഹയോടും ഡിക്ലയര്‍ ചെയ്ത് മടങ്ങാന്‍ ആവശ്യപ്പെട്ടു. കോഹ്ലി തീരുമാനം അറിയിച്ചതോടെ ലങ്കന്‍ താരങ്ങള്‍ കയ്യടിക്കുകയും ചെയ്തു.