അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നാളെ പുതുചരിത്രം പിറക്കും; ചരിത്രവിജയം കയ്യെത്തുംദൂരെ

single-img
5 December 2017

ശേഷിക്കുന്നത് ഒരു ദിവസം. മുന്നിലെ വിജയലക്ഷ്യമാണെങ്കില്‍ മലയോളം. പൊരുതാനാണെങ്കില്‍ 7 പേര്‍ മാത്രം. ഒന്നല്ലെങ്കില്‍ ജയിക്കാന്‍ പൊരുതണം, ഇല്ലെങ്കില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന് മത്സരം സമനിലയില്‍ ആക്കണം. ശ്രീലങ്ക ഇപ്പോള്‍ തന്നെ തോല്‍വി മണത്തു തുടങ്ങി.

ഇന്ത്യയാണെങ്കില്‍ തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളുമായി ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ക്കാനുള്ള സ്വപ്‌ന നേട്ടത്തിനു തൊട്ടരികെയും. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ബുധനാഴ്ച പുതുചരിത്രം പിറക്കും.

2005 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ വിജയിച്ച ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യയ്ക്ക് മുമ്പിലുളളത്. 2015ല്‍ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെയാണ് ഇന്ത്യ അജയ്യമായി മുന്നേറാന്‍ തുടങ്ങിയത്.

ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സ് എന്ന വിജയലക്ഷ്യത്തെ പിന്തുടരുന്ന സന്ദര്‍ശകര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 31 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ കരുണരത്‌നെ (13), സമരവിക്രമ (5), ലക്മല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്.

13 റണ്‍സെടുത്ത ധനഞജയ ഡിസില്‍വയും സ്‌കോറിങ് തുടങ്ങാത്ത എയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍. രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമി എന്നിവരാണ് തുടക്കത്തിലേ ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്.

സ്‌കോര്‍: ശ്രീലങ്ക –373 & 31/3 *, ഇന്ത്യ – 536/7 ഡിക്ലയേര്‍ഡ് & 246/5 ഡിക്ലയേര്‍ഡ്

രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്താണ് ഇന്ത്യ ലങ്കയ്ക്കു മുന്നില്‍ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ (91 പന്തില്‍ 67) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (58 പന്തില്‍ 50), രോഹിത് ശര്‍മ (49 പന്തില്‍ പുറത്താകാതെ 50) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തായത്.

ചേതേശ്വര്‍ പൂജാര 66 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 12 പന്തില്‍ ഒന്‍പതു റണ്‍സുമായി മടങ്ങിയപ്പോള്‍, അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. 37 പന്തില്‍ 10 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. രവീന്ദ്ര ജഡേജ നാലു റണ്‍സോടെ പുറത്താകാതെ നിന്നു. ഈ പരമ്പരയിലാകെ 610 റണ്‍സ് നേടിയ കോഹ്‌ലി, മൂന്നു മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നാലാമത്തെ താരമായി മാറി.

അതേസമയം നാലാം ദിനത്തിലും മാസ്‌ക് ധരിച്ചാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഫീല്‍ഡിങ്ങിനിറങ്ങിയത്. ലങ്കന്‍ പടയില്‍ നിന്നും സുരങ്ക ലക്മല്‍ ഗ്രൗണ്ടില്‍ ചര്‍ദ്ദിക്കുകയും കളിക്കാനാവാതെ പവലിയനിലേക്ക് പോവുകയും ചെയ്തു.

എന്നാല്‍ ലങ്കക്ക് വേണ്ടി 164 റണ്‍സെടുത്ത ദിനേഷ് ചണ്ഡിമല്‍ ബാറ്റ് ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ലെങ്കിലും ഫീല്‍ഡിങ്ങിന് മാസ്‌കണിഞ്ഞാണ് എത്തിയത്. വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ലയാണ് ഇത് വരെ മലിനീകരണം പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കാത്ത ലങ്കന്‍ താരം.

ഇതിനിടെ മത്സരം ഇന്ത്യക്ക് അനുകൂലമായി നില്‍ക്കുന്ന സ്ഥിതിയില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ബോധപൂര്‍വ്വം കളി വൈകിപ്പിക്കുകയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ശ്വാസോച്ഛാസത്തിന് തടസ്സമുണ്ടെന്ന് കാട്ടി ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനാല്‍ കളി പല തവണ തടസ്സപ്പെട്ടിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.



ലങ്കയുടെ തന്ത്രം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറഞ്ഞിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകന്‍ വിരാട് കൊഹ്‌ലിയെ ഏതുവിധേനയും തടയുക മാത്രമായിരുന്നു ഈ പുക നാടകത്തിന് പിന്നിലെന്നാണ് സെവാഗിന്റെ നിരീക്ഷണം. ‘അത് മുഴുവന്‍ വിരാട് കൊഹ്‌ലിക്കെതിരായ തന്ത്രമായിരുന്നു.

ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കൊഹ്‌ലിയെ എങ്ങനെയും പിടിച്ചുകെട്ടുകയായിരുന്നു അവരുടെ ലക്ഷ്യം.’ സെവാഗ് പറഞ്ഞു. ഡല്‍ഹിയുടെ അന്തരീക്ഷം ശ്വാസംമുട്ടിക്കുമെന്ന് തോന്നിയിരുന്നെങ്കില്‍ അവര്‍ക്ക് രണ്ടു ദിവസം മുമ്പ് തന്നെ ബിസിസിഐയോടെ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നു.

എന്നാല്‍ കൊഹ്‌ലിയുടെ അസാധ്യ പ്രകടനത്തോടെയാണ് അവര്‍ ഈ തന്ത്രം പുറത്തെടുത്തത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ മാസ്‌ക് അണിഞ്ഞിരുന്ന ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്നും സെവാഗ് ചോദിച്ചു. ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോഴേക്കും ഡല്‍ഹിയിലെ മലിനീകരണം പൊടുന്നനെ കുറഞ്ഞോയെന്നും സെവാഗ് ചോദിക്കുന്നു.

ലങ്ക ഇത് ആദ്യമായല്ല നെറികേട് കാണിക്കുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി. 2010 ല്‍ നടന്ന സംഭവം ഇതിന് ഉദാഹരണമായി താരം പറഞ്ഞു. അന്ന് 99 റണ്‍സുമായി താന്‍ ആയിരുന്നു ക്രീസില്‍. ഇന്ത്യക്ക് ജയിക്കാനാണെങ്കില്‍ ഒരു റണ്‍സ് മാത്രവും. ആ സമയം തന്റെ സെഞ്ച്വറി ഒഴിവാക്കാന്‍ അവര്‍ നോബോള്‍ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇതുപോലുള്ള പെരുമാറ്റം മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സെവാഗ് ആവശ്യപ്പെട്ടു.