എസ്.ബി.ഐ ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നു

single-img
4 December 2017

ന്യൂഡല്‍ഹി: എസ്ബിഐയുടെ തപാല്‍ കവറുകളില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. നികുതി റിട്ടേണ്‍ ചെക്കുകള്‍ നല്‍കുന്നതിനുള്ള എസ്ബിഐയുടെ തപാല്‍ കവറുകളുടെ രൂപകല്‍പ്പനയിലുള്ള വീഴ്ചയാണ് വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള വഴിയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കവറുകളുടെ രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് എസ്ബിഐ. പാന്‍ വിവരങ്ങളും ടെലിഫോണ്‍ നമ്പറുകളും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന വിധത്തിലാണ് കവറിന്റെ രൂപകല്‍പ്പന.

ഇടപാടുകാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇത് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനായ ലോകേഷ് ബത്ര ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് പരാതി നല്‍കുകയായിരുന്നു. സുരക്ഷിതമല്ലാത്ത കവറുകള്‍ ഉപയോഗിക്കുന്നതു മൂലം ഇടപാടുകാരുടെ വിവരങ്ങള്‍ എസ്.ബി.ഐ പരസ്യപ്പെടുത്തുന്നതായും ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ലോകേഷ് ബത്ര പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് വന്‍ തോതിലുള്ള ഇടപാടുകാരുടെ വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ എത്തിച്ചേരുന്നതിന് ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു. ലോകേഷ് ബത്രയുടെ പരാതിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് വിഷയത്തില്‍ ഇടപെടുകയും എസ്.ബി.ഐയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കവറുകള്‍ സുരക്ഷാ പിഴവുകളില്ലാതെ പുതുതായി രൂപകല്‍പ്പന ചെയ്യുമെന്ന് എസ്.ബി.ഐ റിസര്‍വ് ബാങ്കിനെ അറിയിക്കുകയായിരുന്നു.