ഒമാനില്‍ വിസാ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി

single-img
3 December 2017

മസ്‌ക്കറ്റ്: ഒമാനില്‍ മൂന്നു തസ്തികകളില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വിസാ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി. ആശാരി, കൊല്ലന്‍, ഇഷ്ടിക നിര്‍മാണ തൊഴിലാളി എന്നീ തസ്തികകളിലെ വിസാ നിരോധനമാണ് ഡിസംബര്‍ ഒന്നുമുതല്‍ ആറു മാസത്തേക്കുകൂടി നീട്ടിയത്.

2014 മുതലാണ് ആറ് മാസത്തേക്ക് വീതം ഇത്തരം ജോലികള്‍ക്ക് വിസാ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. പിന്നീട് ഓരോ ആറ് മാസക്കാലവും നിയന്ത്രണ കാലാവധി നീട്ടുകയായിരുന്നു. ഈ വിലക്കുകളാണ് അഞ്ചാംതവണയും നീട്ടിയത്. മൊത്തം ഒമ്പത് തസ്തികകളിലാണ് താല്‍ക്കാലിക വിസാനിരോധനം നിലവിലുള്ളത്.

തുടക്കത്തില്‍ നിര്‍മാണ, ശുചീകരണ രംഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ആറു മാസത്തെ വിലക്ക് പിന്നീട് സെയില്‍സ്, മാര്‍ക്കറ്റിംഗ് രംഗങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. അതേസമയം നിലവിലുള്ള വിസ പുതുക്കുന്നതിന് തടസമില്ല. മികച്ച നിലവാരമുള്ള രാജ്യാന്തര കമ്പനികള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനികള്‍ക്കും വിസാ നിയന്ത്രണം ബാധകമല്ല.

തൊഴില്‍ വിപണി ക്രമീകരിക്കാനും സ്വദശികളുടെ നിയമനം പ്രോല്‍സാഹിപ്പിക്കാനുമാണ് പരിഷ്‌കാരമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.