കണ്ണന്താനം കാലുമാറി: ഒറ്റ മണിക്കൂറിനുള്ളില്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞു

single-img
3 December 2017


ഒറ്റ മണിക്കൂറിനുള്ളില്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മലക്കംമറിയല്‍. ഓഖി മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഒറ്റ മണിക്കൂറിനുള്ളില്‍ സ്വന്തം വാചകം മാറ്റി പറയുകയായിരുന്നു.

മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്ന് വിഴിഞ്ഞത്തെത്തിയ അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് അറിയിച്ചിരുന്നു. മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചുഴലിക്കാറ്റിന്റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രമന്ത്രിയുടെ മലക്കംമറിയല്‍ കണ്ട ജനം, എന്ത് വിശ്വസിക്കണം എന്നറിയാതെ ആശയക്കുഴപ്പത്തിലായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചില്ലെന്ന വിവരം കണ്ണന്താനം വെളിപ്പെടുത്തിയത്.

മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണ്. അരനൂറ്റാണ്ടിനിടെ ആദ്യമായാണു കേരളത്തില്‍ ചുഴലിക്കാറ്റു വീശുന്നത്. കാറ്റിന്റെ ഗതി അതിവേഗം മാറിക്കൊണ്ടിരുന്നു. അതിനാല്‍ എവിടെയൊക്കെ കാറ്റുവീശുമെന്നു നിര്‍ണയിക്കാനായില്ല. കേരളത്തിന് ആവശ്യമുള്ള പണം കേന്ദ്രം നല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ കൂടുതല്‍ തുക അനുവദിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. അങ്ങനെയൊരു നടപടിക്രമം നിലവിലില്ലെന്നുമാണ് കണ്ണന്താനം പറഞ്ഞത്.

ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടന്നതെന്ന് മുഖ്യമന്ത്രി

ഒരൊറ്റ ദിവസം കൊണ്ട് തന്നെ 395 പേരെ രക്ഷപ്പെടുത്തി. എല്ലാ ഏജന്‍സികളും കൂടി ചേര്‍ന്നാണ് ഇത് സാധ്യമാക്കിയത്. കടലില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലെ അപൂര്‍വ്വ സംഭവമാണിത്. കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇതെല്ലാം സാധ്യമായതെന്നും ഇനിയുള്ള മണിക്കൂറുകളിലും ഇതേ രീതിയില്‍ രക്ഷാപ്രവര്‍ത്തം മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവന്‍. എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.

ലഭ്യമായ സൂചനകള്‍ വിശകലനം ചെയ്ത് വ്യാഴാഴ്്ച പകല്‍ 11.45നാണ് ആദ്യ ജാഗ്രതാനിര്‍ദേശം നല്‍കാനായത്. ഇതിനുമുമ്പ് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍വരെ വീശിയ ലൈല, ഹുദ്ഹുദ്, ഫൈലിന്‍ ചുഴലിക്കാറ്റുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഓഖി. ഈ മൂന്നു ചുഴലിക്കാറ്റും നാലഞ്ചു ദിവസങ്ങള്‍ക്കുമുമ്പ് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നു. കൃത്യമായ ഗതി നിര്‍വചിക്കാനും അപകടമേഖല കണ്ടെത്തി ആളുകളെ ഒഴിപ്പിക്കാനും കഴിഞ്ഞിരുന്നുവെന്നും മോഹപത്ര ചൂണ്ടിക്കാട്ടി.