സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല: മുഖ്യമന്ത്രിയെ കാണാനെത്തിയ ബിഎസ്എഫ് ജവാന്റെ മകളെ പൊലീസ് വലിച്ചിഴച്ചു

single-img
2 December 2017

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെ കാണാന്‍ ശ്രമിച്ച ബിഎസ്എഫ് ജവാന്റെ മകളെ വലിച്ചിഴച്ചുകൊണ്ടുപോയി. പിതാവ് അശോക് താഡ്‌വി വീരമൃത്യു വരിച്ച ശേഷം സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തത് ചോദിക്കാനെത്തിയതായിരുന്നു രൂപല്‍ താഡ്‌വിയെന്ന 26കാരി.

ഇന്നലെയാണ് വീരമൃത്യു വരിച്ച ജവാന്റെ മകള്‍ പൊതുജനമധ്യത്തില്‍ വെച്ച് അധിക്ഷേപിക്കപ്പെട്ടത്. വിജയ് രൂപാനി ഗുജറാത്തില്‍ ഒരു റാലിയില്‍ പങ്കെടുക്കവേയാണ് തനിക്ക് മുഖ്യമന്ത്രിയെ കാണണം എന്ന് ആവശ്യപ്പെട്ട് രൂപല്‍ താഡ്‌വി സ്റ്റേജിലേക്ക് പോകാന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രിക്ക് സമീപം എത്താന്‍ കഴിയുന്നതിന് മുന്‍പ് പൊലീസുകാര്‍ രൂപലിനെ തടഞ്ഞു. യുവതിയെ വലിച്ചിഴച്ചാണ് സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്. റാലിക്ക് ശേഷം കാണാമെന്ന് മുഖ്യമന്ത്രി സ്റ്റേജില്‍ വെച്ച് പറഞ്ഞെങ്കിലും ആ വാക്കും പാലിച്ചില്ല. രൂപലിനെ കാണാതെ മുഖ്യമന്ത്രി മടങ്ങി.

പിതാവ് കൊല്ലപ്പെട്ടതിന് ശേഷം കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ഭൂമി വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തത് നേരത്തെയും രൂപല്‍ ചോദ്യംചെയ്തിരുന്നു. ബി.ജെ.പിയുടെ ധാര്‍ഷ്ട്യം എന്ന പേരില്‍ രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.