ബോക്‌സിങ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് ഓരോ പശുക്കള്‍ വീതം സമ്മാനിച്ച് ഹരിയാന സര്‍ക്കാര്‍

single-img
1 December 2017

ഛണ്ഡീഗഢ്: ലോക യൂത്ത് വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് ഓരോ പശുക്കള്‍ വീതം സമ്മാനമായി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. കായിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് പാരിതോഷികമായി ലക്ഷങ്ങളും സര്‍ക്കാര്‍ ജോലിയും ആഡംബര വാഹനങ്ങളുമൊക്കെയാണ് സാധാരണ നല്‍കി വരാറുള്ളത്.

എന്നാല്‍ ഇത്തവണ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ധനകറിന്റെ പാരിതോഷിക പട്ടികയില്‍ ഓരോ പശു കൂടി ഇടംപിടിച്ചിരിക്കുന്നു. ഹരിയാനയുടെ അഭിമാനമുയര്‍ത്തിയ വനിതാ താരങ്ങള്‍ക്ക് പശു സമ്മാനം ലഭിക്കുന്നതിലൂടെ താരങ്ങള്‍ക്ക് ഗുണമേന്‍മയുള്ള പാല്‍ ലഭിക്കും. അങ്ങനെ അവര്‍ക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ലഭിക്കുമെന്നും സായിയുടെ ബോക്‌സിങ് അക്കാദമിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഗുവാഹത്തിയില്‍ നടന്ന ലോക വനിതാ യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് മെഡലുകള്‍ സ്വന്തമാക്കിയ ഹരിയാന താരങ്ങള്‍ക്കുള്ള സമ്മാന പട്ടികയിലാണ് പശുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മന്ത്രി ഓം പ്രകാശ് ധനകര്‍ ഹരിയാന ബോക്‌സിങ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ്. ബോക്‌സര്‍മാര്‍ക്ക് പശുവിന്‍ പാല്‍ ലഭ്യമാക്കുന്നതിനാണ് ഈ ആനുകൂല്യമെന്നാണ് മന്ത്രി പറയുന്നത്.

എരുമയുടെ പാലിനേക്കാള്‍ നല്ലത് പശുവിന്‍ പാലാണ്. അതിലാണ് കൊഴുപ്പ് കുറവുള്ളത്. എരുമ അധിക സമയവും ഉറക്കമായിരിക്കും അതിനേക്കാള്‍ ഊര്‍ജമുള്ളത് പശുവിനാണ്. നിങ്ങള്‍ക്ക് ശക്തിയാണ് വേണ്ടതെങ്കില്‍ എരുമയുടെ പാല്‍ കുടിക്കുക. ബുദ്ധിയും ഭംഗിയും ആവശ്യമാണെങ്കില്‍ പശുവിന്റെ പാല്‍തന്നെ കുടിക്കണമെന്നും ധനകര്‍ പറഞ്ഞു. ബോക്‌സര്‍മാര്‍ക്ക് നല്‍കുന്ന പശു ദിവസം 10 ലിറ്റര്‍ പാല്‍ ചുരത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. കായിക പാരമ്പര്യം വളര്‍ത്തുന്നതിന്റെ ഭാഗമായുള്ള ഒരു നേട്ടവും ബിജെപി സര്‍ക്കാര്‍ കാണാതെ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.