കേരളതീരത്ത് ചുഴലിക്കൊടുങ്കാറ്റ്: ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിനോദസഞ്ചാരത്തിനു പോകരുതെന്ന് മുന്നറിയിപ്പ്: സ്‌കൂളുകള്‍ക്ക് അവധി

single-img
30 November 2017

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് സംബന്ധിച്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഏജന്‍സി ട്വീറ്റ് ചെയ്തു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുക. ലക്ഷദ്വീപിനുമേല്‍ 48 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അടുത്ത 48 മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ തെക്കന്‍ കേരളത്തിലും 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ്‌നാട്ടിലും കാറ്റ് വീശിയേക്കും. ഇതേ വേഗത്തിലുള്ള കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപ് ദ്വീപുകളില്‍ വീശിയടിക്കും.

കാറ്റിന്റെ വേഗം 90 കിലോമീറ്റര്‍ വരെ വര്‍ധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിലെ വൈദ്യുതി വിതരണ, ആശയവിനിമയ ശൃംഖലകള്‍ക്കു കനത്ത നാശനഷ്ടം സംഭവിക്കാമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 48 മണിക്കൂര്‍ മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്കു പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മേല്‍ ന്യുനമര്‍ദ പാത്തിയുടെ നേരിട്ടുള്ള സ്വാധീനമേഖലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നുണ്ട്. പൊതു സ്വാധീന മേഖലയില്‍ കേരളവും ഉള്‍പ്പെടുന്നു. ഇതിനാല്‍ സംസ്ഥാനത്തു പൊതുവില്‍ മഴയും ശക്തമായ കാറ്റും ഉണ്ടാകും.

മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ആയിരിക്കും കൂടുതല്‍ അനുഭവപ്പെടുക. കന്യാകുമാരിയില്‍ ശക്തമായ കാറ്റില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു. ദേശീയ പാതയില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

അതിനിടെ കനത്ത മഴയിലും കാറ്റിലും പാറശ്ശാലയിലെ ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു വീണു. മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാന വേദിയടക്കം മൂന്ന് വേദികള്‍ തകര്‍ന്ന് വീണത്. വേദിയുടെ ഷീറ്റ് പൊളിഞ്ഞ് വീണ് വേദികള്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു.

വേദിയ്ക്ക് തൊട്ടടുത്ത മരത്തിലെ കൊമ്പ് ഒടിഞ്ഞ് വീണു. കലോത്സവത്തിനെത്തിയ കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മഴ ശക്തമായതിനാല്‍ വേദികള്‍ക്ക് നാശം സംഭവിക്കുമെന്ന ആശങ്ക അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുണ്ടായിരുന്നു. ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടര്‍ന്നതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണം. മഴ ശക്തമായതോടെ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശം

1. വൈകിട്ട് 6നും പകല്‍ 7നും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക
2. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക
3. കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക
4. ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്തും, തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക
5. മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക
6. പുഴയിലും, നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക. പമ്പാ സ്‌നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക

മലയോര മേഘലയിലേയും തീരമേഘലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഘലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്
2. Generator, അടുക്കള എന്നിവയ്ക്ക് ആവശ്യമായ് ഇന്ധനം കരുതുക
3. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, , കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ DTPC ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക
3. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്
7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്

അതേസമയം നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ സര്‍ക്കാര്‍ അവധി പ്രഖ്യപിച്ചു. പകരം ഒരു ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും.