ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരക്കായി വാദിച്ച് ശശി തരൂര്‍: മോദിക്ക് ലാഹോറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാമെങ്കില്‍ ക്രിക്കറ്റ് മാത്രം എന്തിന് തടയുന്നു

single-img
27 November 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലാഹോറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാമെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ എന്തിനു തടയുന്നുവെന്ന് ശശി തരൂര്‍ എംപി. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മത്സര മനോഭാവം വീണ്ടെടുത്ത് അയല്‍ക്കാരുമായി അടുത്ത വര്‍ഷം കൂടുതല്‍ കളിക്കണമെന്നും ശശിതരൂര്‍ പറഞ്ഞു.

ക്രിക്കറ്റും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തിലുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കളിമാത്രമല്ല അതിനുമപ്പുറത്തുള്ള കാര്യമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും എംഎസ് ധോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് തരൂരിന്റെ പ്രസ്താവന.

നമ്മുടെ പ്രധാനമന്ത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിട്ടുണ്ട്. കല്യാണ ചടങ്ങിനും എന്തിന് പിറന്നാള്‍ ആഘോഷത്തില്‍ വരെ മോദി പങ്കെടുത്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നത് തടയുന്നു എന്നാണ് ശശി തരൂര്‍ ചോദിച്ചത്.

നിരോധനം വന്ന സമയത്തെ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. സ്ഥിതിഗതികള്‍ക്കെല്ലാം മാറ്റം വന്നു. ആയതിനാല്‍ കളിയെ ഇങ്ങനെ തടവിലിടുന്നത് ശരിയല്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിലൂടെയെങ്കിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വളരട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പര കളിക്കാവുന്ന ആറ് രാജ്യങ്ങളില്‍ നിന്ന് പാക്കിസ്ഥാനെ മാറ്റിനിര്‍ത്തിയ നടപടിയില്‍ ബിസിസിഐ തീരുമാനമെടുക്കാനിരിക്കെയാണ് തരൂരിന്റെ പ്രസ്താവന. 2012 ലാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനുമായി പരമ്പര കളിച്ചത്.