നാഗ്പൂരില്‍ ലങ്കാ ദഹനം: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

single-img
27 November 2017

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നും ജയം. ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് ശ്രീലങ്കയെ തകര്‍ത്തത്. 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ 166 റണ്‍സിനു പുറത്തായി.

ഒരു ദിവസം ബാക്കി നില്‍ക്കേയാണ് ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയം നേടിയത്. 61 റണ്‍സ് നേടിയ നായകന്‍ ദിനേശ് ചാണ്ഡിമല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്. 31 റണ്‍സോടെ സുരങ്ക ലക്മല്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ആര്‍.അശ്വിന്‍ നാലും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് എന്ന റിക്കോര്‍ഡും അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചു. 21/1 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ലങ്കയ്ക്ക് ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ ഏഴ് വിക്കറ്റുകള്‍ കൂടി നഷ്ടമായി. എട്ട് വിക്കറ്റ് വീണതോടെ ഉച്ചഭക്ഷണം 15 മിനിറ്റ് കൂടി നീട്ടിവച്ചെങ്കിലും ലക്മലും ചാണ്ഡിമലും പിടിച്ചു നിന്നു.

എന്നാല്‍ ഉച്ചഭക്ഷണത്തിന് പിന്നാലെ ലങ്ക ഓള്‍ ഔട്ടാവുകയും ചെയ്തു. നാലാം ദിനം പവലിയനിലേക്ക് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. തിരിമാനെ (23), ആഞ്ചലോ മാത്യൂസ് (10), ഡിക് വെല്ല (4), കരുണരത്‌നെ (18) എന്നിവരെല്ലാം പരാജയമായി.

സ്‌കോര്‍: ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ് 205, രണ്ടാം ഇന്നിംഗ്‌സ് 166. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 610/6 ഡിക്ലയേര്‍ഡ്.

നേരത്തെ, കരിയറിലെ 19ാം ടെസ്റ്റ് സെഞ്ചുറിക്ക് ഇരട്ടസെഞ്ചുറിയുടെ അഴകു ചാര്‍ത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറിക്കു പുറമെ ഓപ്പണര്‍ മുരളി വിജയ് (128), ചേതേശ്വര്‍ പൂജാര (143), രോഹിത് ശര്‍മ (പുറത്താകാതെ 102) എന്നിവരുടെയും മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 610 റണ്‍സെടുത്ത ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 205 റണ്‍സിനു പുറത്തായിരുന്നു.

രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയായിയിരുന്നു ഡിക്ലറേഷന്‍. ഇന്ത്യന്‍ ഇന്നിങ്‌സില്‍ നാലു താരങ്ങള്‍ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2007ല്‍ ബംഗ്ലദേശിനെതിരെയുമാണ് മുന്‍പ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 160 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. അഞ്ചു പന്തില്‍ ഒരു റണ്ണെടുത്ത വൃദ്ധിമാന്‍ സാഹ രോഹിതിനൊപ്പം പുറത്താകാതെ നിന്നു.

അഞ്ചാം ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയ വിരാട് കോഹ്‌ലി 213 റണ്‍സുമായി പുറത്തായി. ഒരു ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. രണ്ടാം വിക്കറ്റില്‍ പൂജാര–വിജയ് സഖ്യം കൂട്ടിച്ചേര്‍ത്ത 209 റണ്‍സാണ് ഒന്നാമത്. മൂന്നാം വിക്കറ്റില്‍ പൂജാര–കോഹ്‌ലി സഖ്യവും (183), അഞ്ചാം വിക്കറ്റില്‍ കോഹ്!ലി–രോഹിത് സഖ്യവും (173) സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 259 പന്തില്‍ 15 ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് കോഹ്‌ലി അഞ്ചാം ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു.