റണ്‍മഴ പെയ്ത നാഗ്പൂരില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയത്തിലേക്ക്?: 405 റണ്‍സിന്റെ കൂറ്റന്‍ ലീഡ്: റെക്കോഡുകളുമായി കോഹ്‌ലിക്ക് ഇരട്ടസെഞ്ചുറി; രോഹിതിന് സെഞ്ചുറി

single-img
26 November 2017

നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 405 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ശ്രീലങ്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ഇന്ത്യ ആറ് വിക്കറ്റിന് 610 റണ്‍സെടുത്ത് ഡിക്‌ളയര്‍ ചെയ്തു. രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ്.

കരുണരത്‌നെ (11), തിരമണെ (9) എന്നിവരാണ് ക്രീസില്‍. സമരവിക്രമ (0)യാണ് പുറത്തായത്. ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെ ഇരട്ടസെഞ്ച്വറിയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുമായിരുന്നു മൂന്നാം ദിവസത്തെ കളിയുടെ പ്രത്യേകത. അഞ്ചാം ഇരട്ടസെഞ്ച്വറി നേടിയ കൊഹ്ലി 213 റണ്‍സിന് പുറത്തായി.

ആകെ 267 പന്തുകള്‍ നേരിട്ട കൊഹ്ലി 17 ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി. രോഹിത് ശര്‍മ 102 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 160 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് രോഹിത് തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്.

ഒരു ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടും രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പിറന്നത്. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പുജാര മുരളി വിജയ് സഖ്യം 209 റണ്‍സ് ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ പുജാര കൊഹ്ലി സഖ്യം 183 ഉം അഞ്ചാം വിക്കറ്റില്‍ കൊഹ്ലി രോഹിത് സഖ്യം 173 റണ്‍സും ചേര്‍ത്തു.

രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയായിയിരുന്നു ഡിക്ലറേഷന്‍. ഇന്ത്യന്‍ ഇന്നിങ്‌സില്‍ നാലു താരങ്ങള്‍ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2007ല്‍ ബംഗ്ലദേശിനെതിരെയുമാണ് മുന്‍പ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.

362 പന്തില്‍ 143 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്നു ആദ്യം നഷ്ടമായത്. ഷനകയ്ക്കാണു വിക്കറ്റ്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോഹ്‌ലിക്കൊപ്പം 183 റണ്‍സ് നേടിയാണ് പൂജാരയുടെ മടക്കം. പിന്നാലെ 15 പന്തില്‍ രണ്ടു റണ്‍സ് മാത്രം നേടി അജിങ്ക്യ രഹാനെയും പുറത്തായെങ്കിലും അഞ്ചാം വിക്കറ്റില്‍ കോഹ്‌ലി പൂജാര സഖ്യം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചു.

അതേസമയം കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയാണ് കോഹ്‌ലി ഇന്ന് കുറിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഡബിള്‍ സെഞ്ച്വറിയാണ് ഇത്. നേരത്തെ വിന്‍ഡീസ്, ന്യൂസിലന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ് കോഹ്‌ലി ഇരട്ടശതകം കുറിച്ചിട്ടുള്ളത്.

ഇരട്ടസെഞ്ചുറി നേട്ടത്തില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെയും മറികടന്നാണ് കോഹ്ലിയുടെ ഈ നേട്ടം. നായകനെന്ന നിലയില്‍ ഏറ്റവുമധികം ഇരട്ടസെഞ്ചുറികള്‍ നേടുന്ന കളിക്കാരനെന്ന നേട്ടമാണ് നാഗ്പൂരില്‍ കോഹ്ലിയെ തേടിയെത്തിയത്.

ഈ നേട്ടം ബ്രയാന്‍ ലാറയ്‌ക്കൊപ്പം പങ്കിടുകയാണ് കോഹ്ലി. അഞ്ച് ഇരട്ടസെഞ്ചുറികളാണ് നായകസ്ഥാനത്ത് ഇരുവരും കുറിച്ചത്. ബ്രാഡ്മാന്റെ അക്കൗണ്ടില്‍ നായകനെന്ന നിലയില്‍ നാല് ഇരട്ടസെഞ്ചുറികളാണുള്ളത്. കോഹ്ലിയുടെ ഇരട്ടസെഞ്ചുറികള്‍ എല്ലാം നായകസ്ഥാനത്ത് എത്തിയശേഷമാണെന്ന സവിശേഷതയുമുണ്ട്.

ടെസ്റ്റിലെ കൊഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 235 ആണ്. മുംബയ് വാങ്കഡെ സ്‌റ്റേയിത്തില്‍ ഇംഗഌിനെതിരെ ആയിരുന്നു കൊഹ്‌ലിയുടെ ഈ നേട്ടം. 200 211, 204 എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. നേരത്തെ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്ടനെന്ന റെക്കാഡും കൊഹ്‌ലി സ്വന്തമാക്കിയിരുന്നു.

സുനില്‍ ഗാവസ്‌കറിന്റെ 11 സെഞ്ച്വറികളുടെ റെക്കാഡാണ് 12 സെഞ്ച്വറികളുമായി കൊഹ്‌ലി മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്ടനെന്ന റെക്കോര്‍ഡും കൊഹ്‌ലിക്കാണ്. 2017ല്‍ ഇതുവരെ 10 സെഞ്ച്വറികള്‍ കൊഹ്‌ലി നേടി. 2005ലും 2006ലും റിക്കി പോണ്ടിംഗും 2005ല്‍ ഗ്രേം സ്മിത്ത് എന്നിവര്‍ നേടിയ ഒമ്പതു സെഞ്ച്വറികളുടെ റെക്കാഡാണ് കൊഹ്‌ലി തകര്‍ത്തത്.