സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം: ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

single-img
26 November 2017

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി പദവിയില്‍ നിന്ന് സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ജോജോ ജോസ് എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ 1989 സെപ്റ്റംബറില്‍ സിപിഎമ്മിനു നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ആവശ്യം. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിനു മുന്‍പാകെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി സ്വീകരിച്ച കോടതി അടുത്ത മാര്‍ച്ച് 28നു വാദം കേള്‍ക്കാനായി മാറ്റിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ അപേക്ഷ 2016ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന വാദന്യായങ്ങള്‍ പരിഗണിക്കാതെയാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ അതു തള്ളിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സിപിഎമ്മിന്റെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനയുമായി പൂര്‍ണമായി കൂറു പുലര്‍ത്തുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിയും വ്യാജമായവ കാട്ടിയുമാണു സിപിഎം രജിസ്‌ട്രേഷന്‍ നേടിയെടുത്തത്. സിപിഎമ്മിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ഭരണഘടനാവിരുദ്ധമാണെന്നും നിയമവിരുദ്ധ കാര്യങ്ങള്‍ക്കായാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.