അമിത് ഷായെ കുരുക്കിലാക്കി മുതിര്‍ന്ന ബിജെപി നേതാവ്: ‘ലോയയുടെ മരണത്തില്‍ പുതിയ അന്വേഷണം ആവശ്യം; കേസില്‍ തുടക്കംമുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കണം’
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദിന്‍ ഷെയ്ഖ് കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പുതിയ അന്വേഷണം ആവശ്യമാണെന്ന് വിമത ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ.
അമിത് ഷാ പ്രതിയായിരുന്ന കേസില്‍ തുടക്കംമുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കണം. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചതും ഈ ജഡ്ജിക്ക് ബോംബെ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി നൂറുകോടിരൂപ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണവും അതീവഗൗരവമുള്ളതാണ്.
ഈ സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും സിന്‍ഹ മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ്. കേസിലെ നടപടികള്‍ അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയരീതി, വാദം കേട്ട ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം എല്ലാം ഗുരുതര വിഷയങ്ങളാണെന്ന് യശ്വന്ത് സിന്‍ഹ പറയുന്നു.
സൊഹ്‌റാബുദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍വച്ചാണ് ജസ്റ്റീസ് ലോയ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കാരവന്‍ മാഗസിന്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ താക്ലെ എഴുതിയ റിപ്പോര്‍ട്ടില്‍ ലോയയുടെ മരണത്തെ സംബന്ധിച്ചും പോസ്റ്റ് മോര്‍ട്ടം നടപടിക്രമങ്ങളെ കുറിച്ചും ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി നിരവധി സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.
കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് പകരമായി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹിത് ഷാ ജസ്റ്റീസ് ലോയയ്ക്ക് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന് സഹോദരന്‍ തന്നോട് പറഞ്ഞതായി ബിയാനി വെളിപ്പെടുത്തി.
വിചാരണ സമയത്ത് അമിത് ഷാ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ അദ്ദേഹത്തെ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് 2014 ജൂണില്‍ ജസ്റ്റീസ് ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്.
ഒക്ടോബര്‍ 31ന് നടന്ന വാദത്തില്‍ എന്തുകൊണ്ടാണ് അമിത് ഷാ ഹാജരാകാതിരിക്കുന്നതെന്ന് ജസ്റ്റീസ് ലോയ ആരാഞ്ഞിരുന്നു. അമിത് ഷാ സംസ്ഥാനത്തുണ്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കണമെന്നു പ്രതിഭാഗം അഭിഭാഷകനോടു ലോയ നിര്‍ദേശിച്ചു. ഈ ഘട്ടത്തിലാണ് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന മോഹിത് ഷാ അനുകൂല വിധിക്കായി തന്റെ സഹോദരന് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് അനുരാധ ബിയാനി പറയുന്നു.
ജസ്റ്റീസ് ലോയയുടെ മരണത്തിനുശേഷം ജസ്റ്റീസ് എം.ബി. ഗോസാവിയാണ് സൊഹ്‌റാബുദിന്‍ കേസിന്റെ വിചാരണ കേള്‍ക്കുന്നതിനായി നിയമിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ പ്രതിഭാഗം വാദം അംഗീകരിച്ച ജസ്റ്റീസ് ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു.