അശ്വിന്റെയും ജഡേജയുടെയും സ്പിന്‍ മാജിക്കില്‍ ലങ്ക വീണു: 205 റണ്‍സിനു പുറത്ത്

single-img
24 November 2017

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 205 റണ്‍സിനു പുറത്ത്. മികച്ച തുടക്കം ലഭിച്ച ശ്രീലങ്കയുടെ മധ്യനിരയും വാലറ്റവും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്നാണ് ലങ്കയെ ചുരുട്ടിക്കെട്ടിയത്.

57 റണ്‍സെടുത്ത ചാണ്ഡിമലാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ കരുണരത്‌ന 51 റണ്‍സെടുത്തു. രവിചന്ദ്ര അശ്വിന്‍ നാലു വിക്കറ്റും ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റുകളും വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സായപ്പോള്‍ 7 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റ് ഗാമേജ് തെറിപ്പിച്ചു. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് പതിനൊന്ന് എന്ന നിലയിലാണ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 194 റണ്‍സ് കൂടി വേണം.

ആദ്യ ടെസ്റ്റ് സമനിലയായതോടെ, മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ജയം തേടിയാണ് ഇന്ത്യയിറങ്ങിയിരിക്കുന്നത്. മൂന്നു പ്രധാന മാറ്റങ്ങളും ഇന്ത്യന്‍ നിരയിലുണ്ട്. പരുക്കേറ്റ മുഹമ്മദ് ഷാമിക്കു പകരം ഇശാന്ത് ശര്‍മ, ശിഖര്‍ ധവാനു പകരും മുരളി വിജയ്, ഭുവനേശ്വര്‍ കുമാറിനു പകരം രോഹിത് ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്നില്‍ കണ്ടാണ് രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കിയിരിക്കുന്നത്.