മഹാരാഷ്ട്രയ്ക്ക് പോയ ട്രെയിന്‍ 160 കിലോമീറ്റര്‍ വഴിതെറ്റി ഓടി; ഒടുവില്‍ എത്തിയത് മധ്യപ്രദേശില്‍

single-img
22 November 2017

മുംബൈ: മഹാരാഷ്ട്ര ലക്ഷ്യമാക്കി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട സ്വാഭിമാനി എക്‌സ്പ്രസ് എത്തിച്ചേര്‍ന്നത് മധ്യപ്രദേശില്‍. 160 കിലോമീറ്ററോളം വഴി തെറ്റിയാണ് ട്രെയിന്‍ മധ്യപ്രദേശില്‍ എത്തിച്ചേര്‍ന്നത്. 20ന് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് ശേഷം മടങ്ങിയ 2500 കര്‍ഷകരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയിരുന്നു.

വഴി തെറ്റിയത് അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടു. ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്റ്റേഷനില്‍ നിന്നും തെറ്റായ സിഗ്‌നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്ന് ഡ്രൈവര്‍ യാത്രക്കാരോട് പറഞ്ഞു.

1494 യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളാണ്. 39 ലക്ഷം രൂപ കൊടുത്താണ് കര്‍ഷക സംഘടന ട്രെയിന്‍ ബുക്കു ചെയ്തത്. അതേസമയം ബുധനാഴ്ച വൈകിട്ട് കോല്‍ഹാപ്പുരില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ മണിക്കൂറുകള്‍ വൈകി വ്യാഴാഴ്ചരാവിലെ മാത്രമേ ഇനി ലക്ഷ്യസ്ഥാനത്ത് എത്തൂ എന്ന് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.