സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ: നിരവധിയാളുകൾ കാറുകളില്‍ കുടുങ്ങി; വ്യാപക നാശനഷ്ടം
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. പലഭാഗത്തും ഇടിയോട് കൂടിയ മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ പെയ്തത്.
ജിദ്ദ നഗരം യാമ്പു മദീന മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളിലും മഴ തിമിര്‍ത്ത് പെയ്തു. ജിദ്ദയിലേക്കുള്ള പ്രധാന റോഡുകളടഞ്ഞതോടെ ഏറെ നേരം വിവിധ പ്രവിശ്യകളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. കുഴിയില്‍ വീണും വെള്ളത്തില്‍ തെന്നിയും കാറുകള്‍ മുങ്ങി.
ഇതില്‍ കുടുങ്ങിയവരടക്കം അഞ്ഞൂറിലേറെ പേരെ രക്ഷിച്ചു. കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി റിപ്പോട്ടുകളുണ്ട്. ജിദ്ദയോട് ചേര്‍ന്നുള്ള പ്രവിശ്യകളില്‍ കാറ്റു വീശി.
ജിദ്ദയിലെ മഴ രാത്രിയോടെ ശമിക്കുമന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍, മക്ക, മദീന താഇഫ്, ഹാഇല്‍, ഖസ്സീം പ്രവിശ്യകളില്‍ ജിദ്ദയില്‍ പെയ്തതിന് സമാനമായ മഴയുണ്ടാകും. ഇവിടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദൂരയാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
നാളെയും മറ്റെന്നാളും മഴ തുടരുമെന്നും ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.