സൗദിയില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ലെവി നിര്‍ത്തലാക്കിയിട്ടില്ല: സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതം

single-img
22 November 2017

ജിദ്ദ: സൗദി അറേബ്യയില്‍ കഴിയുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാമിലി ലെവി നിര്‍ത്തലാക്കിയിട്ടില്ലെന്ന് ധനകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രവാസികളുടെ ഫാമിലി ലെവി മുന്‍ നിശ്ചിതരീതിയില്‍ തുടരുമെന്നും നീട്ടിവയ്ക്കുന്ന തീരുമാനം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞ ജൂലായില്‍ നടപ്പിലാക്കിയ ഫാമിലി ലെവി പ്രകാരം ഒരു പ്രവാസി സൗദിയിലുള്ള ഓരോ കുടുംബാംഗത്തിനും വേണ്ടി നൂറു റിയാല്‍ വീതം മാസംതോറും അടയ്ക്കണം. 2020 വരെ ഓരോ വര്‍ഷവും ഇത് നൂറു റിയാല്‍ വീതം കൂടി വരും.

ലെവി മൂലമുണ്ടായ അധിക സാമ്പത്തിക ബാധ്യത താങ്ങാനാവാത്ത മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു കൊണ്ടിരിക്കുകയാണ്. ഫാമിലി ലെവിയില്‍ ഭേദഗതി വരുത്താന്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ നിര്‍ദേശിച്ചതായാണ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.

രാജ്യത്തിന്റെ ബജറ്റ് സന്തുലിതത്തെ സംബന്ധിച്ച് രണ്ടു ദിവസം മുന്‍പ് ധനമന്ത്രി നടത്തിയ പ്രസ്താവനയാണ് തെറ്റിധാരണ പരത്തുന്നവിധം സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിച്ചത്. ബജറ്റ് സന്തുലിതത്വം സംബന്ധിച്ച നിര്‍ദിഷ്ട ഭേദഗതികള്‍ 2018ലെ ബജറ്റ് പുറത്തിറക്കുന്ന വേളയില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.