ഗോവന്‍ മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി: കേന്ദ്രത്തിന് തിരിച്ചടി

single-img
21 November 2017

ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ’ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചതിനാല്‍ മേളയില്‍നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഐഎഫ്എഫ്‌ഐയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് സംവിധായകന്‍ സനല്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് കേരളാ ഹൈക്കോടതിയുടെ പ്രദര്‍ശനാനുമതി. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത ചിത്രങ്ങള്‍ക്കുപോലും മേളയില്‍ പ്രദര്‍ശനാനുമതി നല്‍കാമെന്നിരിക്കെ എസ് ദുര്‍ഗയെ ഒഴിവാക്കിയത് നീതികരിക്കാനാകില്ലെന്നായിരുന്നു സംവിധായകന്റെ വാദം.

സര്‍ട്ടിഫൈ ചെയ്യാത്ത സിനിമ ജൂറി തള്ളിയതിനാലാണ് ചലച്ചിത്രോല്‍സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയവും വാദിച്ചു. ചിത്രത്തിന്റെ സെര്‍ട്ടിഫൈഡ് പതിപ്പ് പ്രദര്‍ശിപ്പിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ചിത്രം ഐഎഫ്എഫ്‌ഐയില്‍ ജൂറി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് എസ് എസ് ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും പാക് സിനിമ സാവനും ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജയ് ഘോഷും ജൂറി അംഗം അപൂര്‍വ അസ്രാണിയും സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

ചിത്രങ്ങള്‍ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂറി അംഗങ്ങളായ സത്രുപ സന്യാല്‍, സുരേഷ് ഹെബ്ലിക്കര്‍, ഗോപി ദേശായി, സച്ചിന്‍ ചാത്തെ, രുചി നരൈന്‍, ഹരി വിശ്വനാഥ് എന്നിവര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സെക്‌സി ദുര്‍ഗയുടെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് എസ് ദുര്‍ഗ എന്ന് പുനര്‍നാമകരണം ചെയ്തത്. ഇതിനെ ചൊല്ലിയുളള വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ചിത്രത്തെ ഗോവ മേളയില്‍ നിന്ന് ഒഴിവാക്കിയത്. മഹേഷ് നാരായണന്റെ ടേക്ക് ഓഫാണ് ഇന്ത്യന്‍ പനോരമയിലുള്ള മറ്റൊരു മലയാള ചിത്രം.