മോദിയുടെ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചെക്ക്ബുക്കുകള്‍ നിരോധിച്ചേക്കും

single-img
21 November 2017

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ മറ്റൊരു വിവാദ നീക്കത്തിനു കൂടി കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ പണമിടപാടുകള്‍ ഉയര്‍ത്തുന്നതിന് വേണ്ടി ചെക്ക് ബുക്കുകള്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്രം ചെക്ക് ബുക്ക് സംവിധാനം സമീപ ഭാവിയില്‍ തന്നെ പിന്‍വലിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ടല്‍വാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ രാജ്യത്തെ ബിസിനസ് സാമ്പത്തിക ഇടപാടുകളില്‍ 95ശതമാനവും പണമായും ചെക്ക് ബുക്കുകളായുമാണ് നടക്കുന്നത്. എന്നാല്‍ രാജ്യത്തെ കോടി കണക്കിന് ആളുകളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന തീരുമാനം സര്‍ക്കാരില്‍നിന്ന് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് എത്തിക്കുന്നതിനായി ചെക്ക് ബുക്കുകള്‍ ഇല്ലാതാക്കാന്‍ തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിലവിലുള്ള ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ക്യാഷ്ലെസ് ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് വെറും അഞ്ച് ശതമാനം മാത്രമാണ്. 95 ശതമാനം ആളുകളും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് മെഷീനില്‍നിന്ന് പണം പിന്‍വലിക്കാനാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ഡേല്‍വാല്‍ വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ എല്ലാ ബാങ്കുകളും തന്നെ ചെക്ക് ബുക്കുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബാങ്കുകളില്‍നിന്ന് ഒരു വര്‍ഷം രണ്ടു ചെക്ക് ബുക്കുകള്‍ സൗജന്യമായി ലഭിക്കുമായിരുന്നെങ്കില്‍ അത് കഴിഞ്ഞയിടയ്ക്ക് ഒരെണ്ണമായി വെട്ടിചുരുക്കിയിരുന്നു. ഒന്നില്‍ കൂടുതല്‍ ചെക്ക് ബുക്കുകള്‍ ആവശ്യമുള്ളവര്‍ പണം അടയ്ക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചെക്ക് ബുക്കുകള്‍ നിരോധിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള ആദ്യ നടപടിയായിട്ടാണ് നിരീക്ഷകര്‍ ഇതിനെ നോക്കി കാണുന്നത്. നോട്ടുനിരോധനത്തിന് പിന്നാലെ നോട്ടുക്ഷാമം ഉണ്ടായപ്പോള്‍ ആളുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ചെക്കുകളെ വലിയ തോതില്‍ ആശ്രയിച്ചിരുന്നു.