ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്: നേട്ടം 17വര്‍ഷത്തിന് ശേഷം

single-img
18 November 2017

ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തുന്നത്. ചൈനയിലെ സാന്‍യ സിറ്റി അരീനയില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 108 പേരെ പിന്തള്ളിയാണ് മാനുഷിയുടെ നേട്ടം.

കഴിഞ്ഞവര്‍ഷം ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്യൂട്ടോറിക്കന്‍ സുന്ദരി സ്റ്റെഫാനി ഡെല്‍വാലെ മാനുഷിയെ സുന്ദരിപട്ടം അണിയിച്ചു. മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മിസ്സ ഫസ്റ്റ് റണ്ണറപ്പായി. ഇംഗ്ലണ്ടില്‍ നിന്നെത്തിയ സ്റ്റെഫാനി ഹില്‍ ആണ് സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത്.

ഡോക്ടര്‍മാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യയിൽ കിരീടം നേടിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്. മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.
17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തുന്നത്.

1966 വരെ ഒരു ഏഷ്യന്‍ വനിത പോലും ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയിരുന്നില്ല. ഇന്ത്യയില്‍ നിന്ന് മത്സരിച്ച ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റീത്ത ഫാരിയയാണ് ഈ ചരിത്രം തിരുത്തിക്കുറിച്ചത്. ഐശ്യര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്ത മുഖി എന്നിവരാണ് തുടര്‍ന്ന് നേട്ടം കരസ്ഥമാക്കിയ ഇന്ത്യന്‍ സുന്ദരികള്‍.