വിവാഹത്തില്‍ നിന്നും പിന്മാറാന്‍ യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമം; ഡോക്ടര്‍ക്കെതിരെ കേസ്

single-img
17 November 2017

കൊച്ചി: വിവാഹത്തില്‍ നിന്നും പിന്മാറാന്‍ യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍. അഷിതയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന്‌ മീഡിയ വണ്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരെ കൂടാതെ തൃപ്പൂണിത്തുറ യോഗാ സെന്റര്‍ നടത്തിപ്പുകാരേയും ചേര്‍ത്ത് 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി അമൃത ആശുപത്രി മനോരാഗ വിദഗ്ധന്‍ ഡോ. ദിനേശ്, വടകര മാനസിക രോഗാശുപത്രി ഡോക്ടര്‍ രമേശ്, യോഗാ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജി, യോഗ സെന്ററിലെ ജീവനക്കാരായ ശ്രുതി, ചിത്ര, ലക്ഷ്മി, സ്മിത ബട്ട്, സുജിത്ത്, മുരളി, അശ്വതി, ശ്രീജേഷ്, അക്ഷയ്, സനൂബ്, ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വിന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

അന്യ മതത്തില്‍പെട്ട യുവാവുമായുള്ള വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടി തൃപ്പൂണിത്തുറയിലെ യോഗാ സെന്ററില്‍ എത്തിക്കുകയും തുടര്‍ന്ന് അമൃത ആശുപത്രിയില്‍ രണ്ട് മാസത്തോളം മാനസിക രോഗിയെന്ന പേരില്‍ ചികിത്സ നടത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അന്യായമായി തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 29നാണ് സംഭവം. യുവതിയെ വീട്ടുകാരുടെ സമ്മതത്തോടെ ചില ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി ഇന്നോവ കാറില്‍ കയറ്റി തട്ടികൊണ്ടു പോവുകയും തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ എത്തിക്കുകയുമായിരുന്നു. യോഗ കേന്ദ്രത്തില്‍ നിന്ന് മര്‍ദ്ദനത്തിനിരയായെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

കൂടാതെ, കേസിലെ ഏഴാം പ്രതിയായ മുരളി അശ്ലീല ചുവയോടെ സംസാരിച്ചിരുന്നെന്നും അമൃത ആശുപത്രിയിലെത്തിച്ച് അഞ്ച് ദിവസം അഡ്മിറ്റാക്കുകയും പിന്നീട് രണ്ട് മാസത്തോളം മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. കോടതിയില്‍ എത്തിയാല്‍ മാനസികരോഗിയാണെന്ന് തെളിവുണ്ടാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെത്തിച്ചതെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

കടപ്പാട്: മീഡിയ വണ്‍